സൗദി അറേബ്യയിൽ വിദേശികൾക്ക് സ്വത്ത് വകകൾ വാങ്ങാനും കൈവശം വയ്ക്കാനും വിൽപന നടത്താനും അനുവദിക്കുന്ന നിയമം ഉടൻ പ്രഖ്യാപിക്കുമെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി (റെഗ) സി.ഇ.ഒ അബ്ദുല്ല അൽ ഹമ്മാദ് അറിയിച്ചു. കൂടാതെ വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നൽകുന്ന പുതിയ നിയമം അവസാന ഘട്ടത്തിലാണെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്നും അൽ ഹമ്മാദ് വ്യക്തമാക്കി.
നിലവിലുള്ള റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമത്തേക്കാൾ വിശാലവും സമഗ്രവുമായിരിക്കും പുതിയ നിയമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ചട്ടങ്ങൾക്ക് അനുസൃതമായി വാണിജ്യ, പാർപ്പിട, കാർഷിക രംഗത്തെ എല്ലാത്തരം സ്വത്ത് വകകളും വിദേശികൾക്ക് സ്വന്തമാക്കാനുള്ള അനുമതി നൽകുമെന്നും അതോറിറ്റി മേധാവി പറഞ്ഞു. മക്കയും മദീനയും ഉൾപ്പെടെ രാജ്യത്തെവിടെയും വിദേശികൾക്ക് സ്വത്ത് കൈവശം വെക്കാൻ അനുമതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വിദേശ ഉടമസ്ഥതയുടെ പ്രതികൂല ഫലങ്ങൾ ഒഴിവാക്കുന്നതിനായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്നും അതോറിറ്റി അറിയിച്ചു. കൂടാതെ സ്വീകാര്യമല്ലാത്ത രീതികൾക്കും പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനുള്ള മാനദണ്ഡങ്ങൾ വികസിപ്പിക്കുമെന്നും അതോറിറ്റി മേധാവി പറഞ്ഞു.