ദില്ലി: യുഎഇ വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറുമായി സുഡാനിലെ സ്ഥിതിഗതികളെക്കുറിച്ച് ചർച്ച നടത്തി. സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി ഇന്ത്യ നീക്കം തുടരുന്നതിനിടെയാണ് ഇരുവിദേശകാര്യമന്ത്രിമാരും തമ്മിൽ ഫോണിലൂടെ ചർച്ച നടത്തിയത്. നേരത്തെ സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായും ജയ്ശങ്കർ സുഡാൻ വിഷയം ചർച്ച ചെയ്തിരുന്നു.
സൈനിക മേധാവിയും അർധ സൈനിക മേധാവിയും തമ്മിൽ ആഴ്ചകൾ നീണ്ട അധികാര തർക്കത്തിന് ശേഷമാണ് സുഡാനിൽ അഭ്യന്തര സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷങ്ങളിൽ ഇതുവരെ ഇരുന്നൂറോളം പേർ മരണപ്പെട്ടെന്നാണ് വിവരം. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. വെടിയേറ്റ പലരും രക്തം വാർന്നു മരിക്കുകയാണെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാത്തതിനാൽ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്നും മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.
സൈനിക മേധാവിയും സൈനിക ഭരണാധികാരിയുമായ ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാനും, അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ (ആർഎസ്എഫ്) കമാൻഡർ ജനറൽ മുഹമ്മദ് ദഗാലോ എന്നിവരും തമ്മിലുള്ള അധികാര തർക്കമാണ് സുഡാനെ പ്രതിസന്ധിയിലാക്കിയ അഭ്യന്തര സംഘർഷത്തിലേക്ക് വഴി തുറന്നത്. നൂറുകണക്കിന് ഇന്ത്യക്കാരാണ് തലസ്ഥാനമായ ഖർത്തൂമിലും സുഡാൻ്റെ മറ്റു ഭാഗങ്ങളിലുമായി കുടുങ്ങി കിടക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.