തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരിച്ച നാലുപേർക്ക് കൂടി കണ്ണീരോട് വിട നൽകി പ്രിയപ്പെട്ടവർ. ഇന്നലെ മോർച്ചറിയിൽ സൂക്ഷിച്ച നാലു പേരുടെ സംസ്കാര ചടങ്ങുകളാണ് ഇന്ന് നടന്നത്. ഇന്നലെ കൊച്ചിയിൽ എത്തിച്ച 24 മൃതദേഹങ്ങളിൽ 12 പേരുടെ സംസ്കാരം ഇന്നലെ തന്നെ പൂർത്തിയായിരുന്നു.
കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസിൻറെ സംസ്കാരം ഇന്ന് ഉച്ചയോടെ പൂർത്തിയായി. രാവിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. തുടർന്ന് ആയിരങ്ങളാണ് ലൂക്കോസിന് ആദരഞ്ജലികൾ അർപ്പിക്കാൻ വീട്ടിലെത്തിയത്. തുടർന്ന് ഉച്ചയോടെ വിളച്ചിക്കാല ഐപിസി സെമിത്തേരിയിൽ സംസ്കാരം നടന്നു.
കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജിൻറെ സംസ്കാരം ഉച്ചയ്ക്ക് 12.30ഓടെ നരിക്കൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ നടന്നു. ആയിരക്കണക്കിന് ആളുകളാണ് മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിൻ്റെ സംസ്കാരവും ഉച്ചയോടെ കഴിഞ്ഞു. കുറുവയിലെ പൊതുദർശനത്തിന് വച്ച ശേഷം വീട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹത്തിൽ ആയിരങ്ങൾ ആദരാജ്ഞലി അർപ്പിച്ചു. തുടർന്ന് പയ്യാമ്പലത്തെത്തിച്ചു. സംസ്കാര ചടങ്ങ് നടന്നു. പതിനൊന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന അനീഷ് പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഒരു മാസം മുൻപാണ് നാട്ടിൽ അവധിക്ക് വന്ന് തിരിച്ചുപോയത്. കുവൈത്തിൽ സൂപ്പർമാർക്കറ്റിൽ സൂപ്പർവൈസറായിരുന്നു. ഭാര്യയും രണ്ട് ആൺകുട്ടികളുമുണ്ട്.
പത്തനംതിട്ട പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് ശശിധരന്റെ മൃതദേഹം രാവിലെയോടെ വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി സജി ചെറിയാൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. 8 വയസ്സിൽ അച്ഛൻ നഷ്ടമായതാണ് ആകാശ് പഠനം കഴിഞ്ഞ് കുവൈത്തിൽ ജോലി തേടുകയായിരുന്നു. മൃതദേഹത്തിൻ്റെ മുഖം കാണിക്കാതിരുന്നത് ബന്ധുക്കൾക്കും നാട്ടുകാർക്കും ഇരട്ടി നൊമ്പരമായി.
നാലുപേരുടെയും മൃതദേഹങ്ങൾ ഇന്നലെ നാട്ടിൽ എത്തിച്ചെങ്കിലും വിദേശത്തുള്ള ബന്ധുക്കൾ എത്താനുള്ളതിനാൽ ചടങ്ങുകൾ ഇന്നത്തേക്ക് തീരുമാനിക്കുകയായിരുന്നു. കുവൈത്തിൽ മരിച്ച മുംബൈ മലയാളി ഡെന്നി ബേബിയുടെ മൃതദേഹം രാവിലെയോടെ മുംബൈയിൽ എത്തിച്ചു. തുടർന്ന് മോർച്ചറിയിലേക്ക് മാറ്റി. നാളെയായിരിക്കും സംസ്കാരം.
കുവൈത്തിലെ തീപ്പിടുത്തത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള 14 മലയാളികളിൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളത്. ഇവർ ആരുടെയും നില ഗുരുതരമല്ല. ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്. ഒരു ഉത്തർപ്രദേശ് സ്വദേശിയും ഒരു ആന്ധ്ര സ്വദേശിയും ഐസിയുവിൽ ഉണ്ട്. ഒരു ഫിലിപിൻസ് സ്വദേശി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്റ ഹോസ്പിറ്റൽ, ഫർവാനിയ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ചികിത്സയിൽ കഴിയുന്നത്. മൊത്തം 31 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്.