ദോഹ: ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നതിനിടെ ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച് ഇസ്രയേലും ഹമാസും തമ്മിൽ ചർച്ചകൾ തുടരുന്നു. ബന്ദികളുടെ മോചനം സംബന്ധിച്ച് നിരവധി നിർദേശങ്ങൾ ഇപ്പോൾ ചർച്ചകളിലുണ്ടെന്നും ചെറിയ ഗ്രൂപ്പ് ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള നിർദേശങ്ങളാണ് ആദ്യത്തെ ചർച്ചകളിൽ പരിഗണിക്കുന്നതെന്നും ആണ് റിപ്പോർട്ടുകൾ. ഖത്തറിൻ്റെ മധ്യസ്ഥതയിലാണ് നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നത്. അമേരിക്കൻ പ്രതിനിധികളും ചർച്ചകളുടെ ഭാഗമാണ്.
240-ലേറെ പേരെ ഹമാസ് ബന്ദിയാക്കിയിട്ടുണ്ടെന്നാണ് ഇസ്രയേലിൻ്റെ കണക്ക്. ഇതിൽ പകുതിയിലേറെ പേരും സാധാരണക്കാരാണ്. ഇവരെയെല്ലാം മോചിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ചർച്ചകളാണ് നടക്കുന്നത്. ഇസ്രയേൽ പൗരൻമാരായ സ്ത്രീകൾ, കുട്ടികൾ, അമേരിക്കൻ പൗരൻമാർ അടക്കമുള്ള വിദേശികൾ അടക്കം പത്ത് മുതൽ ഇരുപത് പേരെ വരെ മോചിപ്പിക്കുക എന്നതാണ് നിലവിൽ ചർച്ചയിലുള്ള പ്രധാന നിർദേശം. ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഗാസയിലെ ആക്രമണത്തിന് താത്കാലിക ഇടവേള ഇസ്രയേൽ നൽകണമെന്നാണ് ഹമാസിൻ്റെ ആവശ്യം.
ബന്ദികളാക്കിയ മുഴുവൻ പേരെയും മോചിപ്പിക്കുന്നതിന് പകരമായി ആക്രമണത്തിന് താത്കാലിക ഇടവേള, ഗാസയിൽ കൂടുതൽ മാനുഷിക സഹായം, ഗാസയിലെ ആശുപത്രികൾക്ക് ഇന്ധനം, ഇസ്രയേൽ ജയിലുകളിലെ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കല് തുടങ്ങിയ ആവശ്യങ്ങളാണ് ഹമാസ് മുന്നോട്ടുവച്ചിട്ടുള്ളത്. പക്ഷേ തടവുകാരെ മോചിപ്പിക്കുന്നതിൽ ഇസ്രയേൽ താത്പര്യം കാണിക്കാത്തത് ചർച്ചകളിൽ പ്രതിസന്ധിക്ക് കാരണമായെന്നും റിപ്പോർട്ടുകളുണ്ട്.
ബന്ദികളെ മോചിപ്പിക്കുന്നതിനായി ഇസ്രയേൽ വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യം അമേരിക്ക നേരത്തെ മുന്നോട്ട് വച്ചിരുന്നു. ഇസ്രയേൽ ആക്രമണത്തിന് ഇടവേള നൽകിയാൽ ഗാസയിൽ കൂടുതൽ മാനുഷിക സഹായം എത്തിക്കാമെന്നും ബന്ദികളെ മോചിപ്പിക്കാമെന്നും അമേരിക്ക കരുതുന്നു. ബന്ദികളാക്കപ്പെട്ട അമേരിക്കൻ പൗരന്മാരെ മോചിപ്പിക്കാൻ നിരന്തരം പരിശ്രമിക്കുമെന്ന് ഡൽഹിയിലെത്തിയ യുഎസ് വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞിരുന്നു.
അതേസമയം ഗാസയിൽ തടവിൽ വച്ചിരിക്കുന്ന സൈനിക സേവനപ്രായത്തിലുള്ള ഇസ്രയേലി പുരുഷന്മാരെ മോചിപ്പിക്കാൻ ഹമാസ് വിസമ്മിച്ചതായാണ് റിപ്പോർട്ടുകൾ. ബന്ദികളാക്കപ്പെട്ടവരിൽ 140ഓളം ഇസ്രയേൽ സൈനികരുണ്ടെന്നും എന്നാൽ അവരെ ഉടൻ മോചിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ഹമാസിൻ്റെ നിലപാട്.