ഭീകര സ്ഫോടനത്തിലും തകരാത്ത സി.സി.ടി.വി ക്യാമറയുമായി ദുബായ്. ലോകത്തിലാദ്യമായാണ് ഇത്തരമൊരു സി.സി.ടി.വി ക്യാമറയെന്നാണ് നിർമാതാക്കളായ ഇ.എം.ഇ.എ അവകാശപ്പെടുന്നത്. സൈനികകേന്ദ്രങ്ങൾ, വിമാനത്താവളം പോലുള്ള സ്ഥലങ്ങളിലായിരിക്കും ഈ ക്യാമറ സ്ഥാപിക്കുക. കൂടാതെ എണ്ണ ഖനനമേഖല, തീരപ്രദേശം, വ്യവസായ മേഖല, ജയിലുകൾ എന്നിവിടങ്ങളിലും ഈ ക്യാമറ ഉപയോഗപ്പെടുത്താൻ കഴിയും.
സ്ഫോടനത്തിന്റെയും അപകടങ്ങളുടെയും കാരണങ്ങളും തുടർസംഭവങ്ങളും അറിയാൻ ഈ ക്യാമറ ഉപകരിക്കുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം തീപിടിത്തം, പുക, താപനിലയിലെ മാറ്റങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനുള്ള ശേഷിയും ഈ ക്യാമറയ്ക്കുണ്ട്. വൻ സ്ഫോടനങ്ങൾ നടക്കുമ്പോൾ സുരക്ഷാ ക്യാമറയും തകരുന്നതിനാൽ തെളിവുകൾ നശിക്കുന്ന അവസ്ഥയാണ് എല്ലായിടത്തുമുള്ളത്. ഇത് ഒഴിവാക്കാൻ പുതിയ ക്യാമറ സഹായിക്കും.
ചെറിയ ക്യാമറയാണെങ്കിലും കൂടുതൽ പ്രദേശങ്ങളെ ഒരേസമയം ഒപ്പിയെടുക്കാൻ ഇതിന് കഴിയുമെന്ന് ഇ.എം.ഇ.എയുടെ മാനേജർ സ്റ്റീവൻ കെന്നി വ്യക്തമാക്കി. യൂറോപ്യൻ, തെക്കൻ അമേരിക്കൻ നിലവാരത്തിലാണ് ക്യാമറയുടെ നിർമാണം. സ്റ്റൈൻലെസ് സ്റ്റീൽ ഉപയോഗിച്ചുണ്ടാക്കിയ ക്യാമറയായതുകൊണ്ട് തന്നെ എത്രവലിയ സ്ഫോടനമുണ്ടായാലും നശിക്കില്ലെന്നാണ് നിർമാതാക്കളുടെ വാദം. കൂടാതെ ഫോർ കെ നിലവാരത്തിലുള്ള വിഡിയോ ദൃശ്യങ്ങൾ ഇതിൽനിന്ന് ലഭിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി. വിവിധ സ്ഥലങ്ങളിൽ പരീക്ഷിച്ച് വിജയിച്ചതിന് പിന്നാലെയാണ് ദുബായിൽ ക്യാമറ പുറത്തിറക്കിയത്.