ദുബായ്: സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച സിവിൽ കേസുകളിൽ പരമോന്നത കോടതി വരുത്തിയ ഭേദഗതിയെ തുടർന്ന് നിരവധി പേർക്ക് ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നു. സാമ്പത്തിക കേസുകളിലെ അറസ്റ്റ് നടപടികൾക്കുള്ള നിയമങ്ങളിലാണ് ദുബായിലെ പരമോന്നത കോടതിയായ കസേഷൻ കോടതി ചില ഭേദഗതികൾ വരുത്തിയത്.
പുതിയ ഭേദഗതി പ്രകാരം സാമ്പത്തിക ഇടപാടുകളിൽ കടം വാങ്ങിയ ആൾ സാമ്പത്തിക ശേഷി ഉണ്ടായിട്ടും കടം വീട്ടാതിരിക്കുകയാണെന്ന് തെളിഞ്ഞാൽ മാത്രമേ കോടതിക്ക് അറസ്റ്റ് വാറണ്ട് ഇറക്കാൻ പറ്റൂ. നിയമഭേദഗതിക്ക് പിന്നാലെ ആയിരത്തോളം തടവുകാരെ ഇതിനോടകം വിട്ടയച്ചുവെന്നാണ് വിവരം. കൂടുതൽ പേർ വരും ദിവസങ്ങളിൽ ജയിൽ മോചിതരായേക്കും. മോചനം നേടിയവരിൽ നിരവധി മലയാളികളും ഉൾപ്പെടുന്നു.
ചെറിയ കടങ്ങൾ വാങ്ങി തിരിച്ചടയ്ക്കാൻ സാധിക്കാതെ ജയിലിൽ പോകേണ്ടി വന്നവർക്ക് പുതിയ നിയമഭേദഗതി രക്ഷയാവും എന്നാണ് കരുതുന്നത്. സിവിൽ കേസുകളിൽ കടക്കാരൻ പണം തിരികെ നൽകാത്ത പക്ഷം 36 മാസം വരെ ജയിൽ ശിക്ഷ കൊടുത്തിരുന്നു.