മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുടെ കാലാവധി നീട്ടി. യൂറോപ്യൻ സന്ദർശനം അവസാനിപ്പിച്ച് മുഖ്യമന്ത്രി ബുധനാഴ്ച യുഎഇയിൽ എത്തും. തുടർന്ന് 15ന് കേരളത്തിൽ മടങ്ങിയെത്തും. 12ന് നാട്ടിലെത്തുമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് യാത്ര നീട്ടുകയായിരുന്നു. കരമാർഗമുള്ള മണിക്കൂറുകൾ നീണ്ട ദീർഘദൂര യാത്ര ഒഴിവാക്കാനായിരുന്നു ഇത്.
ഒക്ടോബർ നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേക്കു പോയത്. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ടായിരുന്നു. നോർവെയിലാണ് ആദ്യം സന്ദർശനം നടത്തിയത്. നോർവെ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിലും ധാരണയായി. നോർവീജിയൻ കമ്പനികളുടെ നിക്ഷേപക സംഗമം ജനുവരിയിൽ നടത്താനും തീരുമാനമെടുത്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സംഘത്തോടൊപ്പം ചേർന്ന മന്ത്രിമാരും നോർക്ക റസിഡന്റ് വൈസ് ചെയർമാർ പി.ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രതിനിധികളും ചീഫ് സെക്രട്ടറിയുമെല്ലാം അടുത്ത ദിവസങ്ങളിൽ നാട്ടിലെത്തും. വ്യവസായ മന്ത്രി പി.രാജീവ്, ആരോഗ്യമന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടറി വി.പി.ജോയ്, ഒഎസ്ഡി വേണു രാജാമണി എന്നിവരടങ്ങിയ സംഘം വെൽഷ് ആരോഗ്യമന്ത്രി എലൂനെഡ് മോർഗനുമായും വെൽഷ് എൻഎച്ച്എസ് ചീഫ് നഴ്സിങ് ഓഫിസർ സൂ ട്രാങ്കുമായും ചർച്ച നടത്തി.