ദി കേരള സ്റ്റോറി ട്രെയ്ലറിനൊപ്പം നൽകിയിരിക്കുന്ന യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി നിർമാതാക്കൾ. കേരളത്തിൽ നിന്ന് 32000 പെൺകുട്ടികളെ മതം മാറ്റി ഐഎസിൽ ചേർത്തുവെന്ന ഭാഗമാണ് തിരുത്തി 3 പെൺകുട്ടികൾ എന്നാക്കി മാറ്റിയത്. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള മൂന്ന് പെൺകുട്ടികളുടെ ജീവിതത്തിൽ സംഭവിച്ച കഥ എന്നാണ് ട്രെയ്ലറിന്റെ തിരുത്തിയ ഡിസ്ക്രിപ്ഷൻ
അതേസമയം സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ സുപ്രിം കോടതി തള്ളി. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് അപേക്ഷ നൽകിയത്.പക്ഷേ അപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിം കോടതി നിരാകരിച്ചു. അഭിഭാഷകനായ നിസാം പാഷയാണ് അപേക്ഷ നൽകിയത്.മുതിർന്ന അഭിഭാഷകനായ കപിൽ സിപലും നിസാം പാഷയ്ക്കായി കോടതിയിൽ ഹാജരായി.
അതേസമയം പറഞ്ഞ കാര്യത്തിൽ മരണം വരെ ഉറച്ച് നിൽക്കുമെന്ന് കഴിഞ്ഞ ദിവസം സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞിരുന്നു. 32000 പെൺകുട്ടികൾ മതം മാറി ഐഎസിൽ ചേർന്നുവെന്നും സിനിമയ്ക്കായി മാത്രം 6000 കേസുകളാണ് താൻ പഠനവിധേയമാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. സ്വന്തം വീട്ടിലെ പെൺകുട്ടികളെ നഷ്ടപ്പെടുന്നവർക്ക് മാത്രമേ വേദനയറിയൂ എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു