ലോകത്തിലാദ്യമായി ‘സെക്സ് വര്‍ക്ക്’ എന്ന പദം ഉപയോഗിച്ച സാന്‍ഫ്രാന്‍സിസ്കോ ആക്ടിവിസ്റ്റ് കരോള്‍ ലെയ് (71)അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ‘സെക്സ് വര്‍ക്ക്’ എന്ന പദം ആദ്യമായി ഉപയോഗിക്കുകയും ലൈംഗിക തൊഴിലാളികള്‍ക്ക് വേണ്ടി പതിറ്റാണ്ടുകളോളം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളയാളാണ് കരോള്‍. ലൈംഗിക തൊഴിലാളികള്‍ സമൂഹത്തില്‍ നേരിട്ടിരുന്ന ഒറ്റപ്പെടൽ, പ്രതിസന്ധികള്‍ എന്നിവയ്ക്കെതിരെ കാലങ്ങളായി അവര്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചായിരുന്നു കരോളിന്റെ പ്രവര്‍ത്തനങ്ങള്‍.
1978ല്‍ ഒരു ‘ഫെമിനിസ്റ്റ് ആന്റി പോണോഗ്രാഫി കോണ്‍ഫറന്‍സി’ല്‍ പങ്കെടുക്കവെയാണ് സെക്സ് വര്‍ക്കര്‍ എന്ന പദം ആദ്യമായി കരോള്‍ ഉപയോഗിച്ചത്. ഇതിന്റെ തുടര്‍ച്ചയായി ലൈംഗിക തൊഴിലാളിയെന്ന പദം സമൂഹത്തില്‍ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി. ലൈംഗിക ജോലിയെ ഒരു തൊഴില്‍ പ്രശ്നമായിട്ടാണ് കരോള്‍ നിര്‍വചിച്ചിരുന്നത്. സെക്സ് വർക്ക് എന്നത് ഒരിക്കലും ഒരു കുറ്റമോ പാപമോ അല്ലെന്ന നിലപാടായിരുന്നു അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കരോൾ മുന്നോട്ട് വന്നതിന്റെ പ്രധാന കാരണം.
ഓരോ രാജ്യത്തെയും ദശലക്ഷക്കണക്കിന് ആളുകള്‍ ഈ ജോലി ചെയ്തരുന്നത് അവരുടെ കുടുംബം പോറ്റാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ സമൂഹം ആ തൊഴിലാളികളെ വലിയ കുറ്റവാളികളായാണ് ചിത്രീകരിച്ചിരുന്നത്. കരോളിന്റെ മരണത്തില്‍ അനുശോചിച്ച സാന്‍ ഫ്രാന്‍സിസ്കോ എക്സിക്യൂട്ടര്‍ കേറ്റ് മാര്‍ക്വിസ് പറഞ്ഞു. ഫെമിനിസം, സെക്ഷ്വാലിറ്റി തുടങ്ങിയ സ്ഥാനങ്ങളിലെല്ലാം ലൈംഗിക തൊഴിലാളി എന്ന പദം ധൈര്യപൂര്‍വം ഉപയോഗിക്കാൻ കരോൾ ധൈര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചരിത്രമുണ്ടായ കാലം മുതല്‍ തിരസ്കരിക്കപ്പെട്ട ഇടങ്ങളില്‍ അവരുടെ സ്ഥാനമുറപ്പിക്കാനും കരോള്‍ പ്രവര്‍ത്തിച്ചുവെന്ന് ’സ്വരം ’പ്രതികരിച്ചു. 2009ല്‍ യുകെയില്‍ സ്ഥാപിതമായ ലൈംഗിത തൊഴിലാളികള്‍ക്കുവേണ്ടിയുള്ള കൂട്ടായ്മയാണ് സ്വരം എന്ന സെക്സ് വര്‍ക്കര്‍ അഡ്വക്കസി ആന്‍ഡ് റെസിസ്റ്റന്‍സ് മൂവ്മെന്റ്.
‘ബേ ഏരിയ സെക്സ് വര്‍ക്കര്‍ അഡ്വക്കസി നെറ്റ്വര്‍ക്ക് എന്നറിയപ്പെടുന്ന സ്ഥാപനത്തിന്റെ സഹ-സ്ഥാപക കൂടിയാണ് കരോൾ. ലൈംഗിക തൊഴിലാളികള്‍ നേരിടുന്ന മനുഷ്യക്കടത്ത്, തൊഴില്‍-പൗരാവകാശ ലംഘനങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനാണ് കരോള്‍ ലെയ് ഈ സ്ഥാപനത്തിന് തുടക്കമിട്ടത്. യുഎസിലും വിദേശത്തുമുള്ള ലൈംഗികത്തൊഴിലാളികള്‍ക്ക് വേണ്ടി വാദിക്കുന്നതിലും അവരെ സഹായിക്കുന്നതിലും ലെയ് നിരന്തരം നിരവധി പ്രവര്‍ത്തനങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും നടത്തിയിരുന്നു. മയക്കുമരുന്ന് ഉപയോഗം, എച്ച്ഐവി എന്നിവയിലും ബോധവൽക്കരണങ്ങൾ നടത്തിയിരുന്നു. കൂടാതെ ‘സ്ത്രീകളുടെ പ്രശ്നങ്ങളും സ്വവര്‍ഗ്ഗാനുരാഗ/ലെസ്ബിയന്‍ പ്രശ്നങ്ങളും’ എന്ന വിഷയത്തില്‍ ലെയ് നിര്‍മിച്ച ഡോക്യുമെന്ററിയ്ക്ക് പുരസ്കാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.