ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനകിന് നാണക്കേട് ആയി നഴ്സുമാരുടെ സമരം. നഴ്സുമാരുടെ പ്രശ്നം പരിഹരിക്കാൻ സാധിക്കാത്തതിനെ ചോദ്യം ചെയ്ത് ലേബർ പാർട്ടിയും രംഗത്തെത്തി. ഋഷി സുനക് അധികാര മയക്കത്തിൽ ആണെന്ന് ലേബർ നേതാവ് പാർലമെന്റിൽ ആരോപിച്ചു.
ശമ്പള തർക്കം പരിഹരിക്കാൻ നഴ്സുമാരുമായി ചർച്ച നടത്തണമെന്ന് കീർ സ്റ്റാർമർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ നഴ്സുമാർക്ക് ന്യായമായ ശമ്പള വർധന ഓഫർ നൽകിയിട്ടുണ്ടെന്നും സർക്കാർ എല്ലാ യൂണിയനുകളുമായും ചർച്ചകൾ നടത്തുന്നുണ്ടെന്നും സുനക് വിശദീകരിച്ചു.
റോയൽ കോളജ് ഓഫ് നഴ്സിങ് (ആർസിഎൻ) യൂണിയനിലെ നഴ്സുമാർ ഡിസംബർ 15, 20 തീയതികളിൽ ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലാണ് പണിമുടക്കുന്നത്. സ്കോട്ട്ലാൻഡിൽ 7.5% ശമ്പള വർധന അംഗീകരിച്ച് രണ്ട് യൂണിയനുകൾ പണിമുടക്കിൽ നിന്നും പിന്മാറി. എന്നാൽ ആർസിഎൻ അവിടെയും പണിമുടക്ക് നടത്തുന്നുണ്ട്. വിലക്കയറ്റത്തിന് ആനുപാതികമായി ആർസിഎൻ യൂണിയൻ 19.2% ശമ്പള വർധനവാണ് ആവശ്യപ്പെടുന്നത്. എന്നാൽ ഇത് താങ്ങാനാവില്ലെന്ന് സർക്കാർ പറയുന്നു.
റോയൽ കോളജ് ഓഫ് നഴ്സിങിന്റെ ഒരുനൂറ്റാണ്ടു കാലത്തെ ചരിത്രത്തിനിടയിൽ ഇതാദ്യമായാണ് ഇത്രയും നഴ്സുമാർ സമരം നടത്തുന്നുന്നത്. ആർസിഎൻ യൂണിയന്റെ ഒരു ലക്ഷം അംഗങ്ങൾ ഉൾപ്പടെ ഏകദേശം ഒന്നര ലക്ഷത്തിലധികം നഴ്സുമാരാണ് പണിമുടക്കിൽ ഏർപ്പെടുന്നത്.