ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്ത് ഒളിച്ചുകളിക്കുകയായിരുന്ന കുട്ടി ഉറങ്ങി എണീറ്റപ്പോൾ എത്തിയത് മലേഷ്യയിൽ. തുറമുഖത്ത് കളിക്കുകയായിരുന്ന കുട്ടി കണ്ടെയ്നറിനകത്തു കയറി ഒളിച്ചിരുന്നു. എന്നാൽ ഉറങ്ങിപ്പോയ ഈ കുട്ടി ആറ് ദിവസം കഴിഞ്ഞ് എത്തിച്ചേർന്നത് 3000 കിലോമീറ്റർ അകലെയുള്ള മലേഷ്യയിലെ പോർട്ട് ക്ലാങ്ങിലാണ്.
പതിനഞ്ചുകാരനായ ഫഹിം ആണ് ഭക്ഷണവും വെള്ളവുമില്ലാതെ ദിവസങ്ങൾ കഴിഞ്ഞ് മറ്റൊരു രാജ്യത്ത് എത്തിപ്പെട്ടത്. അവശ നിലയിൽ കരയുന്ന ഫഹിമിനെ ഈ മാസം 17ന് എത്തിയ കപ്പലിലെ കണ്ടെയ്നറിൽ നിന്നാണ് അധികൃതർ കണ്ടെത്തിയത്.
കണ്ടെയ്നറിനകത്തുനിന്ന് അസാധാരണമായി ചില ശബ്ദങ്ങൾ ഉണ്ടാകുന്നത് ജീവനക്കാർ ശ്രദ്ധിച്ചു. ശേഷം കണ്ടെയ്നർ തുറന്ന് നോക്കിയപ്പോഴാണ് തളർന്ന് അവശനായ നിലയിൽ കുട്ടി പുറത്ത് വന്നത്. അമ്പരപ്പോടെപുറത്തുവരുന്ന കുട്ടിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആരോഗ്യനില വീണ്ടെടുത്ത കുട്ടി ഇപ്പോൾ ചികിത്സയിലാണുള്ളത്. അതേസമയം മനുഷ്യക്കടത്തല്ലെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മലേഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.