പ്രതിസന്ധിയുടെ പടുകുഴിയിൽ നിന്നും കരകയറാനാവാതെ കുരുങ്ങി കിടക്കുകയാണ് ഇന്ന് കോൺഗ്രസ് നേതൃത്വം. വർഗീയ ശക്തികൾ രാജ്യത്തെ വലിഞ്ഞുമുറുകുമ്പോഴും ദേശീയ രാഷ്ട്രീയത്തിൽ ഒന്നുമല്ലാതായി തീരുന്ന കോൺഗ്രസിന് ഇനിയൊരു ഉയർത്തെഴുന്നേൽപ്പ് സാധ്യമാണോ എന്നതാണ് വിലയിരുത്തേണ്ടത്. രാഷ്ട്രീയപരമായ പ്രതിസന്ധികൾ പാർട്ടിയെ തിരുത്തലുകൾക്ക് വിധേയമാക്കാനുള്ള അവസരമാണ്. എന്നാൽ പ്രവർത്തകർക്ക് ശക്തിപകരേണ്ട നേതൃത്വം ഉൾവലിഞ്ഞ് മാറിനിന്നാൽ പ്രസ്ഥാനം തകരുക തന്നെ ചെയ്യും. ഇതാണ് നിലവിൽ കോൺഗ്രസിനും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പു മുതൽ ഇന്നലെ വരെയുള്ള സംഭവങ്ങൾ പരിശോധിച്ചാൽ കാണാൻകഴിയുക ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിനെയാണ്. ഒരു വശത്ത് രാഷ്ട്രീയത്തിലെ കുടുംബ വാഴ്ച അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത പ്രധാനമന്ത്രിയും മറുവശത്ത് കളംമാറി ചവിട്ടുന്ന നേതൃത്വവും. പാർട്ടിയിലെ തിരുത്ത് ആവശ്യപ്പെടുന്നവരെ പരിഗണിക്കാതെ പുറത്തുപോകുന്നവരും ഏറെ. കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ രാജിയും പഞ്ചാബിലെ അമരീന്ദർ-സിദ്ധു പോരും പരിഹരിക്കപ്പെടാൻ സാധിക്കാത്തത് നേതൃത്വത്തിന്റെ വീഴ്ചയാണ്.
വൻതോതിലുള്ള പലായനമാണ് കോൺഗ്രസ് പാർട്ടിയെ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാർട്ടിയെ വിവിധ നേതാക്കൾ ഉപേക്ഷിച്ചു. ഏറ്റവും ഒടുവിൽ മുതിർന്ന നേതാവ് ഗുലാം നബി ആസാദ്, പാർട്ടിയിലെ പ്രധാന അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും വെള്ളിയാഴ്ച രാജിവച്ചു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയെ നയിക്കുന്നത് ഒരു കൂട്ടുകെട്ടാണ്. ഇത് കോൺഗ്രസ് പാർട്ടിക്ക് അതിന്റെ ശേഷിയും ഇന്ത്യയ്ക്ക് അനുയോജ്യമായതിന് വേണ്ടി പോരാടാനുള്ള ഇച്ഛാശക്തിയും നഷ്ടപ്പെടുത്താൻ കാരണമായെന്നും ആസാദ് തന്റെ രാജി കത്തിൽ വ്യക്തമാക്കിയിരുന്നു.
ജയ്വീർ ഷെർഗിൽ ആണ് പാർട്ടിയിൽ നിന്നും കൊഴിഞ്ഞുപോയ മറ്റൊരു നേതാവ്. പാർട്ടി തീരുമാനങ്ങളെടുക്കുന്നത് പൊതുസമൂഹത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതല്ലെന്നും പകരം സഹാനുഭൂതിയുള്ള, സ്വയം സേവിക്കുന്ന വ്യക്തികളാൽ നിയന്ത്രിക്കപ്പെടുമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ ഷെർഗിൽ പറഞ്ഞിരുന്നു. കൂടാതെ മുൻ കേന്ദ്ര മന്ത്രി കപിൽ സിബലും പാർട്ടി വിട്ടത് ഇതേ കാരണത്താൽ തന്നെ. ഒരേ കാര്യം ആവർത്തിക്കപ്പെടുമ്പോൾ പാർട്ടി ശക്തമായി തിരുത്തേണ്ടതു തന്നെയാണ്.
മറ്റൊരു വെല്ലുവിളി, ഈ പ്രശ്നങ്ങൾ തരണം ചെയ്യാൻ ശക്തമായ നേതൃത്വം ഇല്ലെന്നുള്ളതാണ്. നേതൃത്വം ഏറ്റെടുക്കില്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയും ഇതേ കാര്യം ഉന്നയിച്ചിരുന്നു. നെഹ്റു കുടുംബത്തിന് പുറത്തുള്ള ആൾ തലപ്പത്ത് വരണമെന്ന തീരുമാനത്തിൽ ഒടുവിൽ സോണിയ ഗന്ധിയും എത്തി. എന്നാൽ പുതിയ നേതൃത്വം ആര് തന്നെയായാലും രാജ്യത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറുമ്പോൾ അതിനൊത്ത് പാർട്ടിയുടെ ശൈലിയിലും മാറ്റം വരുത്തിയാൽ മാത്രമേ ഇനി കോൺഗ്രിസിന് ഒരു ഭാവിയുണ്ടാകു.
ഏറ്റവും ഒടുവിൽ ഇന്ന് ജാർഖണ്ഡിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ കുതിരക്കച്ചവട ഭീഷണി ഭയന്ന് കോൺഗ്രസ് എംഎൽഎമാരെ രണ്ടു ബസുകളിലായി ഛത്തീസ്ഗഡിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരത്തിൽ രാഷ്ട്രീയ പരമായ എല്ലാ കഴിവുകേടും ഉപയോഗിക്കുകയാണ് ബിജെപി. കോൺഗ്രസിന്റെ ആവശ്യകത നേതൃത്വം തിരിച്ചറിയേണ്ട സമയമാണിത്. പ്രത്യേകിച്ച് ഭരണഘടന വരെ വെല്ലുവിളി നേരിടുന്ന ഈ കാലത്ത് ഇടത് മതേതര വിശാലസഖ്യത്തോടൊപ്പം ചേർന്ന് പ്രതിരോധം തീർക്കാൻ കോൺഗ്രസ് മുൻകൈ എടുക്കേണ്ടത് രാജ്യത്തിന് അനിവാര്യമാണ്.