ചാലക്കുടി: വ്യാജലഹരിക്കേസിൽ രണ്ട് വർഷത്തിനൊടുവിൽ സത്യം തെളിയുമെന്ന പ്രതീക്ഷയിലാണ് ഷീല സണ്ണി. സുപ്രീംകോടതി ജാമ്യം തള്ളിയതോടെ മാസങ്ങളായി ഒളിവിലായിരുന്ന നാരയണ് ദാസിനെ ഇന്നാണ് ബെംഗളൂരുവിൽ നിന്നും അന്വേഷണസംഘം പിടികൂടിയത്. ഇയാളെ നാളെ രാവിലെയോടെ കൊടുങ്ങല്ലൂരിൽ എത്തിക്കും എന്നാണ് കരുതുന്നത്. വിശദമായി ചോദ്യം ചെയ്യുന്നതോടെ വ്യാജലഹരിക്കേസിലെ യഥാർത്ഥ ഗൂഢാലോചന പുറത്തു വരും എന്നാണ് ഷീല സണ്ണിയുടെ വിശ്വാസം.
ഷീലയുടെ വാക്കുകൾ –
വാർത്ത കണ്ടപ്പോൾ ആണ് നാരായണ്‍ ദാസ് അറസ്റ്റിലായതായി അറിഞ്ഞത്. നാരായണ്‍ ദാസിനെ എനിക്ക് അറിയില്ല. ആർക്കു വേണ്ടിയാണ് അയാൾ ഇതു ചെയ്തത് എന്നാണ് അറിയേണ്ടത്. 2023 ഫെബ്രുവരി 27-നാണ് എന്നെ അറസ്റ്റ് ചെയ്യുന്നത്. തൊട്ടുതലേന്ന് ഫെബ്രുവരി 26 -ന് ഞായറാഴ്ച മരുമകളുടെ അനിയത്തി എൻ്റെ വീട്ടിലുണ്ടായിരുന്നു. ഈ കുട്ടി നാരായണ്‍ ദാസുമായി ബന്ധമുള്ള ആളാണ് എന്നാണ് അന്വേഷണസംഘം പറയുന്നത്.
തലേദിവസം ഈ കുട്ടി എൻ്റെ വണ്ടിയുമായി പോയിരുന്നു. ഈ വണ്ടിയിൽ നിന്നുമാണ് അടുത്ത ദിവസം വ്യാജ എൽഎസ്ഡി സ്റ്റാമ്പ് കിട്ടിയത്. അറസ്റ്റിന് ശേഷം മകനുമായോ മരുമകളുമായോ ഒരു ബന്ധവുമില്ല. എന്നാൽ മകനിപ്പോൾ ഒളിവിലാണ് എന്നാണ് അറിഞ്ഞത്. ഇതിൽ വലിയൊരു ഗൂഢാലോചനയുണ്ട് എന്നാണ് ഞാൻ കരുതുന്നത്. എന്നെ അറസ്റ്റ് ചെയ്ത എക്സൈസ് ഉദ്യോഗസ്ഥൻ നാരായണ്‍ ദാസുമായി തലേദിവസം സംസാരിച്ചിരുന്നു എന്ന് മൊഴി നൽകിയിട്ടുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം വേണം.
കേസിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയുടെ ബാഗിലും സ്കൂട്ടറിലും വ്യാജ എൽ.എസ്.ഡി സൂക്ഷിച്ച് എക്സൈസിന് രഹസ്യവിവരം നൽകി കുടുക്കിയ കേസിലാണ് അന്വേഷണം. എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് 72 ദിവസമാണ് ഷീലയ്ക്ക് ജയിലിൽ കഴിയേണ്ടി വന്നത്. പിടിച്ചെടുത്ത ലഹരി വസ്തുകൾ ലാബിൽ പരിശോധിച്ചപ്പോൾ ആണ് അതു വ്യാജമാണെന്ന് തെളിഞ്ഞതും ഷീലയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയതും.
ഷീല സണ്ണിയുടെ വാഹനത്തിലും ബാഗിലും ലഹരി വസ്തുകൾ വച്ച് എക്സൈസിനെ അറിയിച്ചത് എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് ആണെന്നാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. ഷീല സണ്ണിയുടെ മകൻറെ ഭാര്യയുടെ സഹോദരിയും ബെംഗളൂരുവിലെ വിദ്യാർത്ഥിനി ലിവിയ ജോസിൻ്റെ സുഹൃത്തായിരുന്നു നാരായണ ദാസ്. ലിവിയ ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജ എൽഎസ്ഡി സ്റ്റാമ്പ് ഷീല സണ്ണിയുടെ ബാഗിൽ വെച്ച ശേഷം നാരായണ ദാസ് വിവരം എക്സൈസിന് നൽകിയത്. മെഡിക്കൽ എക്സാമിനറുടെ പരാതിയിൽ ഇത് വ്യാജ എൽഎസ്ഡി സ്റ്റാമ്പാണെന്ന് വ്യക്തമായെങ്കിലും എക്സൈസ് സംഘം ഈ വിവരം മറച്ചുവെച്ചു. റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി.
സംഭവത്തിൽ പ്രതിയായ നാരായണദാസിന്റെ മുൻകൂർ ജാമ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കോടതിയിൽ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാൽ പറയുകയും ഉണ്ടായി. ഷീല സണ്ണി രണ്ടരമാസം ജയിലിൽ കഴിഞ്ഞെന്നും നാരായണദാസിന് ഒരു ദിവസം പോലും ജയിലിൽ കിടക്കേണ്ടി വന്നില്ലെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രീംകോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കോടതിയിൽ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാൽ പറഞ്ഞു. നാരായണ ദാസിൻ്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ലിവിയ ജോസ് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടി.
സാമ്പത്തിക തട്ടിപ്പ്, ആൾമാറാട്ടം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ നാരായണ ദാസ് 28 ലക്ഷത്തിൻ്റെ വഞ്ചനാ കേസിൽ പ്രതിയായിരിക്കെയാണ് ഷീല സണ്ണി കേസിൽ പ്രതിചേർക്കപ്പെട്ടത്. പിന്നീട് ഇയാൾ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യാപേക്ഷയിൽ ഇയാളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടില്ല. എന്നാൽ ഇയാളെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടുമില്ല. പൊലീസ് കമ്മീഷണറുടെ അടക്കം വേഷത്തിൽ ആൾമാറാട്ടം നടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്.