ദില്ലി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ വികസനം അനന്തമായി നീളുന്നതിൽ അതൃപ്തിയറിയിച്ച് കേന്ദ്രസർക്കാർ. കരിപ്പൂരിൽ കൂടുതൽ സ്ഥലം അനുവദിക്കണമെന്നും അല്ലാത്ത പക്ഷം നിലവിലെ റൺവേയുടെ നീളം കുറയ്ക്കേണ്ടി വരുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യം അറിയിച്ച് കൊണ്ട് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
കരിപ്പൂർ വിമാനത്താവളത്തിൻ്റെ വികസനത്തിനാവശ്യമായ ഭൂമിയേറ്റെടുത്ത് നൽകുന്നതിൽ കേരളം വീഴ്ച വരുത്തിയെന്നാണ് മുഖ്യമന്ത്രിക്കയച്ച കത്തിൽ വ്യോമയാന മന്ത്രി പറയുന്നത്. എത്രയും പെട്ടെന്ന് സർക്കാർ ഭൂമിയേറ്റെടുത്ത് കൈമാറണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
കരിപ്പൂരിൽ വിമാനം തെന്നിമാറി അപകടമുണ്ടായതിന് പിന്നാലെ പ്രത്യേക സമിതി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ കരിപ്പൂരിലെ റൺവേയുടെ റെസ ഏരിയയുടെ നീളം കൂട്ടണമെന്ന് വ്യക്തമാക്കിയിരുന്നു. (റൺവേയുടെ ഇരുവശങ്ങളിലുമുള്ള സുരക്ഷാഭൂമിയാണ് റിസ). നിലവിലെ റൺവേയുടെ രണ്ട് ദിശകളിലുമായി ഭൂമിയേറ്റെടുത്ത് മാത്രമേ റിസയുടെ വികസനം സാധ്യമാകൂ. ഇങ്ങനെ റൺവേയുടെ നീളം കൂടിയാൽ മാത്രമേ വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ സുരക്ഷിതമായി ഇറങ്ങാൻ സാധിക്കൂ.
കേന്ദ്രവ്യോമയാന മന്ത്രാലയം അനുവദിച്ച സമയപരിധിക്കുള്ളിൽ സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുത്ത് നൽകാത്ത പക്ഷം കരിപ്പൂരിലെ നിലവിലെ റൺവേയുടെ നീളം കുറച്ച് റെസയുടെ നീളം കൂട്ടുക എന്ന നടപടിയാവും കേന്ദ്രം സ്വീകരിക്കുക. ഇതോടെ ചെറിയ വിമാനങ്ങൾക്ക് മാത്രമേ കരിപ്പൂരിൽ ഇറങ്ങാനാവൂ എന്ന സ്ഥിതി വരും.
ജൂലൈ ആദ്യവാരത്തോടെ റൺവേ വികസനത്തിന് ആവശ്യമായ ഭൂമി കൈമാറാം എന്നായിരുന്നു നേരത്തെ കേരളം അറിയിച്ചതെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ 2024 ജനുവരിയിൽ പോലും ഭൂമിയേറ്റെടുത്ത് കിട്ടാൻ സാധ്യതയില്ലെന്നും വ്യോമയാന മന്ത്രിയുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2020-ൽ ഇരുപത് പേരുടെ മരണത്തിന് കാരണമായ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ഇനി റിസ്കെടുക്കാൻ സാധിക്കില്ലെന്നും ഈ സാഹചര്യത്തിൽ ആഗസ്റ്റ് ഒന്ന് മുതൽ കരിപ്പൂരിലെ റൺവേയുടെ നീളം കുറയ്ക്കേണ്ടി വരുമെന്നും കത്തിൽ വ്യോമയാന മന്ത്രി മുന്നറിയിപ്പ് നൽകുന്നുണ്ട്. സർക്കാർ ഭൂമിയേറ്റെടുത്ത് തന്നാലും മിനിമം മൂന്ന് വർഷമെങ്കിലും കരിപ്പൂരിലെ റെസ നിർമ്മാണത്തിന് വേണ്ടി വരുമെന്ന കാര്യവും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു.