അമേരിക്കയുടെ ആർബണി ഗബ്രിയേല 71 അമത് മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കി. ന്യൂ ഓർലിയൻസിൽ നടന്ന മത്സരത്തിലാണ് ആർബണി കിരീടം ചൂടിയത്. ഹൂസ്റ്റണിലെ ഫാഷൻ ഡിസൈനറാണ് 28കാരിയായ ആർബണി. കൂടാതെ മാതാവ് അമേരിക്കക്കാരിയും പിതാവ് ഫിലിപ്പിനോ പൗരനുമാണ്.
ഫാഷനെ മറ്റുള്ളർക്ക് കൂടി ഗുണകരമാവുന്ന രീതിയിലാവും ഉപയോഗിക്കുകയെന്നാണ് മത്സരത്തിനിടെയുള്ള ചോദ്യത്തിന് ആർബണി മറുപടി നൽകിയത്. അതേസമയം റീസൈക്കിൾ ചെയ്ത ഉൽപന്നങ്ങൾ ഉപയോഗിച്ചായിരിക്കും വസ്ത്രങ്ങൾ നിർമ്മിക്കുകയെന്നും ഇവർ കൂട്ടിച്ചേർത്തു. ഇതു മലിനീകരണം കുറയ്ക്കുമെന്നാണ് ആർബണി പറയുന്നത്. കൂടാതെ മനുഷ്യക്കടത്തിനും കുടുംബങ്ങളിലെ അക്രമത്തിനും ഇരയാവുന്ന വനിതകൾക്ക് തയ്യൽ ക്ലാസ് നൽകുമെന്നും ആർബണി പറഞ്ഞു.
80 സുന്ദരിമാരായിരുന്നു മിസ് യൂണിവേഴ്സ് കിരീടത്തിനായി മത്സരിച്ചത്. അതേസമയം ഇന്ത്യയുടെ ദിവിത റായിക്ക് അവസാന 16ൽ ഇടംപിടിക്കാൻ സാധിച്ചുവെങ്കിലും അഞ്ച് പേരിലേക്ക് എത്താനായില്ല. മിസ് വെനസ്വേല അമാൻഡ ദുദ്മെല്ലാണ് രണ്ടാം സ്ഥാനത്ത്. മിസ് ഡൊമിനിക്കൻ റിപബ്ലിക് അൻഡ്രിയാന മാർട്ടിനസിന് മൂന്നാം സ്ഥാനവും ലഭിച്ചു. . 2022 ഡിസംബറിലാണ് മിസ് യൂണിവേഴ്സ് മത്സരം നടത്താൻ നിശ്ചയിച്ചിരുന്നതെങ്കിലും ലോകകപ്പ് ഷെഡ്യൂൾ ചെയ്തതോടെ മാറ്റുകയായിരുന്നു.