ഒരുനാടിന്റെ മുഴുവൻ ദാഹം തീർക്കുന്ന ഒരു കിണറുണ്ട്. ഈരാറ്റുപേട്ട നടയ്ക്കൽ മാങ്കുഴക്കലിലെ പരേതനായ അലി സാഹിബിന്റെ കിണറാണിത്. ചുറ്റുവട്ടത്തുള്ള നൂറിൽ പരം വീടുകൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഏക കിണർ. കിണറിന്റെ സംരക്ഷണഭിത്തി അപകടാവസ്ഥയിലായപ്പോൾ നാട്ടുകാർതന്നെ നവീകരിച്ചു. വാർഡ് കൗൺസിലർ ഫാസീല അബ്സാറിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകണത്തോടെ 80,000 രൂപ മുടക്കിയാണ് കരിങ്കല്ല് കൊണ്ട് സംരക്ഷണഭിത്തി നിർമിച്ചത്.
മോട്ടോർ പമ്പ് വെയ്ക്കാനായി കിണറിന് ചുറ്റും പ്രത്യേകം ഇരിപ്പിടവുമുണ്ടാക്കി. 90 മോട്ടോറുകളാണ് ഈ കിണറ്റിന് ചുറ്റും ഇപ്പോഴുള്ളത്. മാങ്കുഴക്കലിലെ 500 മീറ്റർ ചുറ്റളവിലുള്ള നൂറിൽപരം കുടുംബങ്ങളിലേക്ക് ഈ കിണറ്റിലെ വെള്ളമെത്തുന്നുണ്ട്. നാട്ടുകാരുടെ ദാഹം തീർക്കുന്ന അക്ഷയപാത്രമാണ് ഈ കിണർ. മഴക്കാലത്തും അൻപതോളം മോട്ടോറുകൾ ഇവിടെയുണ്ടാവും. അതേസമയം അലി സാഹിബിന്റെ ഈ കിണർ ഇല്ലായിരുന്നെങ്കിൽ കുടിവെള്ളത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ദുരവസ്ഥ ഉണ്ടാവുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ഒരുപാട് നാൾ കുടിവെള്ളം കിട്ടാതായപ്പോൾ സമീപവാസികൾ അവരുടെ വീട്ടിലേക്കുള്ള മോട്ടാറുകൾ ഇവിടേക്ക് മാറ്റി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആവശ്യക്കാർ മോട്ടാർ ഉപയോഗിച്ച് വെള്ളം തങ്ങളുടെ വീട്ടിലെത്തിക്കാൻ തുടങ്ങി. അതേസമയം കിണറ്റിലെ വെള്ളം മുഴുവൻ തീർന്നാലും പേടിക്കാനില്ലെന്ന് നാട്ടുകാർ പറയുന്നു. അരമണിക്കൂർ കാത്തിരുന്നു കഴിഞ്ഞാൽ ഒരു ടാങ്കിലേക്കുള്ള വെള്ളം കിണറ്റിലെത്തിയിരിക്കും. പതിറ്റാണ്ടുകൾക്ക് മുമ്പാണ് അലി സാഹിബ് ഈ കിണർ കുത്തിയത്. സ്വത്ത് മക്കൾക്കായി വീതം വച്ച് നൽകിയപ്പോൾ കിണറിരിക്കുന്ന ഭാഗം നാട്ടുകാർക്കായി മാറ്റിവയ്ക്കുകയായിരുന്നു അദ്ദേഹം.