പേൾ ടവറിലുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തകരെ സഹായിച്ച പെൺകുട്ടിയെ അജ്മാൻ പോലീസ് ആദരിച്ചു. കുഞ്ഞ് ഫാത്തിമയും ഉമ്മയും പോലീസിനും സിവിൽ ഡിഫൻസിനും ദിവസേന പ്രഭാതഭക്ഷണം തയ്യാറാക്കി നൽകിയിരുന്നു. കൂടാതെ ടവറിലെ താമസക്കാരെ പുനരധിവസിപ്പിക്കുന്നതിന് സംഘത്തോടൊപ്പം പ്രവർത്തിക്കുകയും ചെയ്തു. അഗ്നിബാധയേറ്റ ലൂലൂവ പാർപ്പിട സമുച്ചയത്തിന്റെ (പേൾ ടവർ) പുനരധിവാസ കാലയളവിൽ സേനയ്ക്ക് നൽകിയ പിന്തുണയ്ക്കാണ് അജ്മാൻ പോലീസ് ‘ഫയർ ഗേൾ’ എന്ന് വിളിപ്പേരുള്ള ലിറ്റിൽ ഫാത്തിമ അൽ മസ്മിയെ ആദരിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഫാത്തി ആദരവ് ഏറ്റുവാങ്ങാൻ പോലീസ് ആസ്ഥാനത്തെത്തി.
ഫെബ്രുവരി 17 നാണ് അൽ റാഷിദിയ മേഖലയിലെ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തമുണ്ടായത്. അജ്മാൻ പോലീസും സിവിൽ ഡിഫൻസും തീയണക്കാനും നാശനഷ്ടങ്ങൾ നിയന്ത്രിക്കാനും വലിയ ശ്രമങ്ങൾ നടത്തി. നൂറുകണക്കിന് താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും താമസസൗകര്യം ഒരുക്കുകയും ചെയ്തു. അതിനാൽ അധികാരികൾക്ക് അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും ആളുകളെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരാനും സാധിച്ചു. 280-ലധികം കുടുംബങ്ങളെയാണ് ഇവിടെ നിന്ന് ഒഴിപ്പിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ‘ഫയർ ഗേൾ’ ഫാത്തിമയും അമ്മയും പോലീസിനും സിവിൽ ഡിഫൻസ് ടീമിനും ദിവസവും പ്രഭാതഭക്ഷണം തയ്യാറാക്കി നൽകി.
അതേസമയം ഇവർ നൽകിയ പിന്തുണ എമിറേറ്റ്സിലെ ജനങ്ങളുടെ സഹായമനസ്കത വെളിപ്പെടുത്തുന്നതാണെന്ന് അജ്മാൻ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നൈമി പറഞ്ഞു. കൂടാതെ ഫാത്തിമയ്ക്കും കുടുംബത്തിനും നന്മയും ആരോഗ്യവും ഉണ്ടാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പ്രതിസന്ധി ഘട്ടത്തിൽ പോലീസിനും റെസ്ക്യൂ ടീമുകൾക്കും ഇവർ നൽകിയ പിന്തുണ പ്രശംസനീയമാണ്. സഹജീവികളുടെ ജീവൻ രക്ഷിക്കുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള ഇവരുടെ ശ്രമങ്ങളെ ലോകം അഭിനന്ദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.