ഡല്‍ഹിയില്‍ ലിവിംഗ് ടുഗദര്‍ പങ്കാളിയെ കൊന്ന് വെട്ടിനുറുക്കിയ സംഭവത്തില്‍ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തൽ. ശ്രദ്ധ വാല്‍ക്കറെ കൊലപ്പെടുത്താന്‍ മുമ്പും ശ്രമിച്ചിരുന്നതായി പ്രതി അഫ്താബ് മൊഴി നല്കി. കൊലപ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ശ്രദ്ധ വികാരാധീനയായതോടെ തന്റെ മനസ് മാറുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു.
വിവാഹം കഴിക്കാത്തതിനെച്ചൊല്ലിയും മറ്റു സ്ത്രീകളുമായി അഫ്താബ് ബന്ധം പുലര്ത്തുന്നതിനെച്ചൊല്ലിയും ഇരുവരും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മറ്റു സ്ത്രീകളുമായി അഫ്താബ് പതിവായി ഫോണില്‍ സംസാരിക്കുന്നത് യുവതി ശ്രദ്ധിച്ചിരുന്നു. ഇതോടെ അഫ്താബ് തന്നെ വഞ്ചിക്കുകയാണെന്ന് യുവതി സംശയിച്ചിരുന്നതായും പോലീസ് പറഞ്ഞു.
ഒരു ടെലിവിഷന്‍ ഷോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അഫ്താബ് കൃത്യം നടത്തിയത്. മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പിന്നീട് വനമേഖലയില്‍ വലിച്ചെറിയുകയുമായിരുന്നു. ശ്രദ്ധയുടെ മൃതദേഹം കഷ്ണമാക്കും മുമ്പ് രക്തക്കറയും ശരീര ഭാഗങ്ങളും വൃത്തിയാക്കുന്നത് സംബന്ധിച്ച് അഫ്താബ് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നു. മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയുമായി നടത്തിയ തെളിവെടുപ്പിലാണ് ഇവയെല്ലാം കണ്ടെടുത്തത്. മൃതദേഹഭാഗങ്ങള്‍ ഇനി ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കും.