ഉംറ വിസയുള്ളവരിൽ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിരലടയാളം നിർബന്ധമാക്കി. ബ്രിട്ടൻ, ടുണീഷ്യ, കുവൈത്ത്, ബംഗ്ലാദേശ്, മലേഷ്യ എന്നീ അഞ്ച് രാജ്യങ്ങൾക്കാണ് വിരളടയാളം നിർബന്ധമാക്കിയത്. വിസ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഫിംഗർ പ്രിൻ്റ് രജിസ്റ്റർ ചെയ്യണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ട്വീറ്റ് ചെയ്തു. പ്രവേശനം സുഗമമാക്കാനാണ് പുതിയ തീരുമാനം.
സ്മാർട്ട് ഫോണുകളിൽ ‘സൗദി വിസ ബയോ’ എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താണ് വിരലടയാളം രജിസ്റ്റർ ചെയ്യേണ്ടത്. ആപ്ലിക്കേഷൻ തുറന്ന് വിസയുടെ തരം നിർണയിക്കുക, പാസ്പോർട്ട് ഇൻസ്റ്റൻ്റ് റീഡ് ചെയ്യുക, ഫോൺ കാമറയിൽ മുഖം ചിത്രീകരിച്ച് അപ്ലോഡ് ചെയ്യുക, 10 വിരലുകളുടെയും അടയാളം ഫോൺ കാമറ ഉപയോഗിച്ച് സ്കാൻ ചെയ്യുക എന്നിവയാണ് രജിസ്ട്രേഷൻ നടപടി ക്രമങ്ങൾ.
തീർഥാടകർക്ക് ഉംറ വിസ ലഭിക്കുന്നതിന് വിരലടയാളം നേരത്തെ രജിസ്റ്റർ ചെയ്യുന്നതോടെ സൗദി പ്രവേശന കവാടങ്ങളിലെത്തുമ്പോൾ യാത്രാനടപടികൾ വേഗത്തിൽ പൂർത്തിയാക്കി അതുവഴി തിരക്കൊഴിവാക്കാനും സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. പല രാജ്യങ്ങളിൽനിന്ന് വരുന്ന ഹജ്ജ് തീർഥാടകർക്ക് ഈ സംവിധാനം നേരത്തെ ഏർപ്പെടുത്തുകയും വിജയകരമാണെന്ന് കണ്ടെത്തുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് ഉംറ തീർഥാടകർക്ക് ബയോമെട്രിക് വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന രീതി നടപ്പാക്കാൻ പോകുന്നത്.