അഫ്ഗാനിസ്താനിൽ സ്ത്രീകൾ ജിമ്മിൽ പ്രവേശിക്കുന്നതിന് താലിബാൻ വിലക്കേർപ്പെടുത്തി. ബുധനാഴ്ച സ്ത്രീകളെ അമ്യൂസ്മെൻ്റ് പാർക്കുകളിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ജിമ്മിൽ പ്രവേശിക്കുന്നതിൽ നിന്നും സ്ത്രീകളെ താലിബാൻ വിലക്കിയിരിക്കുന്നത്. ഹിജാബ് ധരിക്കുന്നതടക്കമുള്ള നിയമങ്ങൾ ലംഘിച്ചതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് താലിബാൻ വക്താവ് മുഹമ്മദ് അകെഫ് മൊഹാജെർ പറഞ്ഞു.
അതേസമയം കഴിഞ്ഞ 15 മാസങ്ങളായി പാർക്കുകളിലും ജിമ്മുകളിലും സ്ത്രീകൾക്കും പ്രവേശനം അനുവദിക്കാൻ ശ്രമിച്ചിരുന്നു. ശേഷം സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത ദിവസങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ ഈ നിയമങ്ങൾ ആരും അനുസരിച്ചില്ല. പാർക്കുകളിൽ സ്ത്രീകളെയും പുരുഷന്മാരെയും ഒരുമിച്ചു കാണുകയും ചെയ്തു. കൂടാതെ സ്ത്രീകൾ ഹിജാബ് ധരിച്ചതായി കണ്ടതുമില്ല. അതുകൊണ്ട് ജിമ്മുകളിൽ നിന്നും പാർക്കുകളിൽ നിന്നും സ്ത്രീകളെ വിലക്കിയിരിക്കുന്നു. ജിമ്മുകളും പാർക്കുകളും ഇടക്കിടെ പരിശോധിക്കുമെന്നും മൊഹാജെർ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്തിൽ താലിബാൻ ഹുക്ക നിരോധിച്ചത്. ഷീഷ എന്നറിയപ്പെടുന്ന ഹുക്ക ലഹരിവസ്തുവാണെന്നും ഇത് ഇസ്ലാമിക നിയമത്തിനെതിരാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. നിരോധനത്തിനു പിന്നാലെ ഹെറാത്ത് പ്രവിശ്യയിലെ നിരവധി ഷീഷ കഫേകൾ അടച്ചുപൂട്ടി. വലിയൊരു വിഭാഗം സാധാരണക്കാരുടെ വരുമാനവും ഇതോടെ വഴിമുട്ടി. ഹുക്ക സൗകര്യമുള്ള റെസ്റ്ററൻ്റുകളിൽ ആൾത്തിരക്ക് കുറഞ്ഞതോടെ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയുമുണ്ട്. ഹുക്ക നിരോധനത്തെത്തുടർന്ന് ഹെറാത്ത് പ്രവിശ്യയിൽ മാത്രം ഏതാണ്ട് 2,500 പേർക്ക് ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. നിയമം രാജ്യം മുഴുവൻ നടപ്പാക്കുമോ എന്നതിൽ വ്യക്തതയില്ല.
അതേസമയം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ കൂടുതൽ സങ്കീർണമാക്കുന്നതാണ് പുതിയ തീരുമാനം. തകർച്ച നേരിടുന്ന സാമ്പത്തിക രംഗം ഇത്തരം നിരോധങ്ങൾ മൂലം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങും. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തത്. ആഴ്ചകൾക്ക് ശേഷം തന്നെ ആൺകുട്ടികൾക്കായി സ്കൂളുകൾ വീണ്ടും തുറന്നു. എന്നാൽ പെൺകുട്ടികളെ ഹയർസെക്കന്ററി ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി. ശേഷം മാർച്ച് 23 ന് വിദ്യാഭ്യാസ മന്ത്രാലയം പെൺകുട്ടികൾക്കായി സ്കൂളുകൾ തുറന്നെങ്കിലും താലിബാൻ നേതൃത്വം വീണ്ടും ക്ലാസുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു.