ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ നാവികരെ നൈജീരിയക്ക് കൈമാറും. മലയാളികൾ ഉൾപ്പെടെയുള്ള 15പേരെ നൈജീരിയയ്ക്ക് കൈമാറാനായി മലാബോ ദ്വീപിൽനിന്ന് ലുബ തുറമുഖത്തേക്കു മാറ്റി. കൊല്ലം നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ വിജിത് വി നായർ, എറണാകുളം മുളവുകാട് സ്വദേശി മിൽട്ടൺ ഡിക്കോത്ത എന്നിവരും സംഘത്തിലുണ്ട്. കപ്പലിലെ ചീഫ് ഓഫീസറായ വയനാട് ബത്തേരി വേങ്ങൂർ സ്വദേശി സനു ജോസ് ഉൾപ്പെടെ 11പേർ കപ്പലിൽ ഗിനി സേനയുടെ തടവിലാണ്. മൂന്ന് മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരും ശ്രീലങ്ക, പോളണ്ട്, ഫിലിപ്പീൻസ് സ്വദേശികളുമുണ്ട്.
ലാബോയിൽനിന്ന് ഗിനി സേനാ ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെ കാറിൽ സംഘത്തെ ലുബയിൽ എത്തിക്കുകയായിരുന്നു. ഗിനി നാവികസേനയുടെ കപ്പലിൽ പാർപ്പിച്ചിരുന്ന ഇവരെ പിന്നീട് മലാബോ ദ്വീപിലെ ഫെസിലിറ്റേറ്റർ സെന്ററിലേക്കു മാറ്റിയിരുന്നു. അവിടെനിന്ന് ലുബ തുറമുഖത്ത് എത്തിച്ചെന്നു വിജിത് വി നായർ വ്യാഴാഴ്ച ബന്ധുക്കളെ ശബ്ദസന്ദേശത്തിൽ അറിയിച്ചു.
ശ്രീലങ്കന്‍ സ്വദേശി തളർന്നുവീണെന്നും മറ്റുള്ളവർ അവശനിലയിലാണെന്നും പറയുന്നു. തങ്ങളെ ഉടൻ നൈജീരിയൻ സേനയ്ക്ക് കൈമാറുമെന്നും എത്രയുംവേഗം മോചിപ്പിക്കണമെന്നും വിജിത്തും ഒപ്പമുള്ളവരും അഭ്യർഥിക്കുന്ന വീഡിയോയും പുറത്തുവന്നു. ഇതോടെ വിജിത് ഉൾപ്പെടെയുള്ളവരുടെ മൊബൈൽ ഫോണ്‍ ഗിനിയൻ സേന പിടിച്ചെടുത്തു. മറ്റൊരു ഫോണിൽ നിന്നാണ് വിജിത് കുടുംബവുമായി ബന്ധപ്പെടുന്നത്. ഗിനിയൻ സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടന്നുവരികയാണെന്ന് സനു ജോസ് ബന്ധുക്കളെ അറിയിച്ചു.