ഒമാനിൽ മൂന്ന് മാസത്തിനുള്ളിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കും. അടുത്ത വർഷം ജനുവരി ഒന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് യൂസഫ് പറഞ്ഞു. കമ്പനികളും സ്ഥാപനങ്ങളും വ്യക്തികളും പ്ലാസ്റ്റിക് സഞ്ചികൾ ഇറക്കുമതി ചെയ്യാൻ പാടില്ലെന്നാണ് മന്ത്രിസഭാ തീരുമാനം.
നിരോധനം ലംഘിക്കുന്നവർക്ക് 1,000 ഒമാനി റിയാൽ പിഴയിടും. കുറ്റം ആവർത്തിച്ചാൽ തുക ഇരട്ടിയാവുകയും ചെയ്യും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകൾക്ക് പകരം കട്ടിയുള്ള 50-മൈക്രോൺ ബാഗുകൾ നൽകും. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായാണ് പുതിയ നിയമം.