ഷാർജ: മനുഷ്യനെന്ന നിലയിൽ സഹജീവികൾക്കായുള്ള ദൗത്യ നിർവഹണമാണ് തനിക്ക് ജേർണലിസമെന്ന് പ്രമുഖ മാധ്യമപ്രവർത്തക ബർഖ ദത്ത്. സാധാരണക്കാർക്ക് വേണ്ടി തുടർന്നും നിലകൊള്ളണമെന്നാണ് ആഗ്രഹമെന്നും ഷാർജ രാജ്യാന്തര പുസ്തക മേളയിൽ സംവാദത്തിൽ പങ്കെടുക്കവേ അവർ ചോദ്യങ്ങളോട് പ്രതികരിച്ചു കൊണ്ട് പറഞ്ഞു. ‘ഹ്യൂമൻസ് ഓഫ് കോവിഡ്: റ്റു ഹെൽ ആൻഡ് ബാക്ക്’ എന്ന ബർഖയുടെ പുസ്തകത്തെ ആധാരമാക്കി ബുക് ഫോറത്തിൽ നടന്ന സംവാദം ശക്തവും തെളിഞ്ഞതുമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയമായിരുന്നു.

കോവിഡ് മാഹാമാരി കാലയളവിൽ ധൈര്യപൂർവം ജനങ്ങളിലേക്കിറങ്ങി ബർഖ ദത്ത് നടത്തിയ റിപ്പോർട്ടിംഗിന്റെ പുരാവൃത്തമാണ് ഈ പുസ്തകം. വലിയ ജനശ്രദ്ധയും അംഗീകാരവും അവരുടെ പ്രവർത്തനങ്ങൾക്കും ഈ പുസ്തകത്തിനും ലഭിച്ചു. ചില കോണുകളിൽ നിന്നുയർന്ന വിമർശനങ്ങളെ അവർ സ്വാഭാവികമെന്ന് വിശേഷിപ്പിച്ചു.

സാധാരണ മനുഷ്യർക്കായി നിലയുറപ്പിക്കേണ്ടതിന്റെ മനസ്സാണ് തന്നെക്കൊണ്ട് കോവിഡിന്റെ രൂക്ഷതയിൽ ഫീൽഡ് റിപ്പോർട്ടിംഗ് ചെയ്യിച്ചതെന്ന് പറഞ്ഞ ബർഖ ദത്ത്, ജനങ്ങളിലേക്ക് ശരിയായ വിവരമെത്തിക്കാൻ 120 ദിവസമെടുത്ത് 14 സംസ്ഥാനങ്ങളിൽ 30,000 കിലോമീറ്ററിലധികം താൻ സഞ്ചരിച്ചുവെന്നും കൂട്ടിച്ചേർത്തു. 1000ത്തിലധികം വീഡിയോ സ്‌റ്റോറികളാണ് അക്കാലയളവിൽ ചെയ്തത്. ഒരു വിഷ്വൽ സ്‌റ്റോറിക്ക് പെട്ടെന്ന് ജനങ്ങളിലെത്താൻ കഴിയും. അതിന്റെ രേഖപ്പെടുത്തലാണ് പുസ്തകത്തിലുള്ളത്. മഹാമാരി കാലത്ത് വലിയ മാധ്യമ സ്ഥാപനങ്ങളിലെ േേജർണലിസ്റ്റുകൾ മിക്കവരും സ്റ്റുഡിയോയിലിരുന്നപ്പോൾ, കുറഞ്ഞ വിഭവങ്ങളുള്ള കുഞ്ഞു നാട്ടു ഭാഷാ മാധ്യമ സ്ഥാപനങ്ങൾ ഫീൽഡിലിറങ്ങി യഥാർത്ഥ വിവരങ്ങൾ ജനങ്ങൾക്ക് നൽകി. മൈൻഡ് ഓഫ് ജസ്റ്റിസ് ഉള്ളവർ ജനങ്ങളുടെ അനുഭവങ്ങൾ അധികാരികളിലെത്തിച്ചു. മഹാമാരിക്കാലത്ത് ബ്രോഡ്കാസ്റ്റ് മീഡിയക്ക് ശക്തമായ സ്‌റ്റോറികൾ ഉണ്ടായിരുന്നു. എന്നാൽ, അവർ നിരാശപ്പെടുത്തി. സ്റ്റുഡിയോ കവറേജുകളാണ് പല സ്ഥാപനങ്ങളും നൽകിയത്.
ജനങ്ങൾക്ക് മോശം വാർത്തകൾ ആവശ്യമില്ല. നല്ല വാർത്തകൾ നൽകാൻ ശ്രമിക്കുക. അതിനാൽ, അവരുടെ നേരവസ്ഥകൾ പറയാനാണ് തുനിഞ്ഞത്. കുറഞ്ഞ ഒരു കാലയളവ് കൊണ്ട് ലോകത്തെ എങ്ങനെയാണ് മാറ്റാനാവുകയെന്ന് കോവിഡ് നമുക്ക് കാണിച്ചു തന്നു. ലോക്ക്ഡൗൺ കാലയളവിൽ കുടിയേറ്റ തൊഴിലാളികളെ കോവിഡ് എങ്ങനെ ദോഷകരമായി ബാധിച്ചുവെന്ന് ബർഖ പുസ്തകത്തിൽ വരച്ചു കാട്ടിയിട്ടുണ്ട്. ഭക്ഷണത്തിന് വേണ്ടി തങ്ങളുടേതെല്ലാം വിറ്റഴിച്ച ജനങ്ങളെ ഇതിൽ കാണാം. കോവിഡിൽ മരിച്ചവരുടെ യഥാർത്ഥ കണക്ക് ഇല്ലത്തതും അക്കാലയവളിൽ ഗതാഗതം നിർത്തി വെച്ചതും വലിയ തെറ്റായിരുന്നുവെന്നും ബർഖ പറയുന്നു. പ്രായമായവരുടെ അറ്റമില്ലാത്ത സങ്കടങ്ങൾ ഈ പുസ്തകത്തിലുണ്ട്. വളരെ ചെറിയ മരണാനന്തര വീടിനെ കുറിച്ചുള്ള കഥയാണ് തനിക്കേറെ മനസ്സിൽ പതിഞ്ഞ ഭാഗമെന്ന് ചോദ്യത്തോട് ബർഖ പ്രതികരിച്ചു. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ സമുദായങ്ങളിലെ ആചാരങ്ങൾ തയാറാക്കി വച്ച ഈ കുഞ്ഞു വീട് ഒറ്റയ്ക്ക് കഴിയുന്ന മനുഷ്യർക്ക് ജീവിതത്തോട് വിട പറയാനുള്ള അവസാന താവളമാണ്.
ലോക്ക്ഡൗൺ ഇടവേളയിൽ പുറപ്പെട്ട ആദ്യ ട്രെയിനിൽ ആയിരക്കണക്കിന് തൊഴിലാളികൾ കൈ വീശി യാത്ര പറഞ്ഞപ്പോൾ അത് മനസ്സിൽ ശാന്തി നിറച്ചു. താൻ നടത്തിയ റിപ്പോർട്ടിംഗ് സാർത്ഥകമെന്ന് തോന്നി. നിരവധി ഇലക്ഷൻ, പൊളിറ്റിക്കൽ കവറേജുകൾ താൻ ചെയ്തിട്ടുണ്ടെങ്കിലും, കോവിഡ് സമയത്ത് ആകെ തളർന്നു പോയി. രണ്ടാം തരംഗത്തിൽ സ്‌കൂളുകൾ തുറന്നതും, ഇലക്ഷൻ നടത്തിയതും സർക്കാർ വരുത്തിയ വലിയ തെറ്റുകളായിരുന്നു. അതിനെതിരെ ശക്തമായ നിലപാടെടുത്തു. ഈയവസരത്തിൽ ജനങ്ങളെ കരുതാതെ തെരഞ്ഞെടുപ്പ് നടത്തുന്നത് റിപ്പോർട്ട് ചെയ്യില്ലെന്ന തീരുമാനമെടുത്തു. അത് നല്ലൊരു നീക്കമായിരുന്നുവെന്ന് കരുതുന്നു.
മാനുഷിക പ്രതിസന്ധികളുടെ കഥകളാണ് ബർഖ ദത്ത് ‘ഹ്യൂമൻസ് ഓഫ് കോവിഡ്: റ്റു ഹെൽ ആൻഡ് ബാക്ക്’ എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്. ഏറെ ചർച്ച ചെയ്യപ്പെട്ട കോവിഡ് കാലത്തെ ഇന്ത്യൻ നേർജീവിതം വരച്ചു കാട്ടുന്ന പുസ്തകമാണിത്. വ്യക്തിപരമായി തനിക്ക് ആഴത്തിൽ വികാരമുള്ള പുസ്തകമാണിതെന്ന് ബർഖ നേരത്തെ പറഞ്ഞിട്ടുണ്ട്. ജനങ്ങൾ അവരുടെ വീടുകളിൽ അടഞ്ഞു കഴിഞ്ഞ ഒരു കാലഘട്ടത്തിലാണ് ഇതെഴുതപ്പെടുന്നത്. തന്റെ അഛനും കോവിഡ് കാലത്താണ് മരിച്ചതെന്ന് വേദനയോടെ ഓർക്കുന്ന ബർഖ, കോവിഡ് കാലയളവിൽ ആരോരുമില്ലാതെ മരിച്ച നൂറുകണക്കിന് അഛൻമാരെ പ്രതീകവത്കരിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ. ജീവിതം എത്ര നിസ്സാരവും ഹ്രസ്വവുമെന്ന് ദാർശനികമായി കോവിഡ് കാലം ബോധ്യപ്പെടുത്തിയ ആ കാലഘട്ടത്തിൽ തന്റെ മാധ്യമപ്രവർത്തക ജീവിതം എത്ര അപകടകരമായിരുന്നുവെന്നും പിന്നീടവർ ഓർക്കുന്നുണ്ട്. എന്നാൽ, അതൊന്നും പരിഗനാ വിഷയമായിരുന്നില്ല. വാ പിളർന്നു നിൽക്കുന്ന പ്രതിസന്ധിയിൽ ബർഖ പതറിയില്ല. അവർ പൊതുജന മധ്യത്തിൽ നിന്നും വാർത്തകൾ റിപ്പോർട്ട് ചെയ്തു കൊണ്ടിരുന്നു.
രണ്ടു ദശകമായി ടിവി ജേർണലിസത്തിൽ നിറഞ്ഞു നിൽക്കുന്ന ബർഖ ദത്തിന്റെ ഭാഷയുടെ അസാധാരണ കയ്യടക്കവും, വസ്തുനിഷ്ഠവും ആധികാരികവുമായ ശേഷികളും കാണാനാകുന്ന ഗ്രന്ഥമാണിത്. ഇന്ത്യയിൽ ബിഗ്ഗസ്റ്റ് സ്‌റ്റോറികൾ റിപ്പോർട്ട് ചെയ്ത് ചരിത്രമെഴുതിയവരിൽ മുൻനിരയിലെത്തിരിക്കുന്നു ബർഖ ദത്ത്. മനുഷ്യ ദുരന്തങ്ങൾ അസ്ഥിയുരുക്കുന്ന ഭാഷയിൽ പറഞ്ഞ് സമൂഹത്തെ കണ്ണു തുറപ്പിച്ചിരിക്കുന്നു ബർഖ ദത്തിന്റെ ഈ പുസ്തകം.
അഞ്ജനാ ശങ്കർ (ദി നാഷണൽ) മോഡറേറ്ററായിരുന്നു. സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ബർഖ ദത്ത് മറുപടി പറഞ്ഞു. ‘ഹ്യൂമൻസ് ഓഫ് കോവിഡ്: റ്റു ഹെൽ ആൻഡ് ബാക്ക്’ എന്ന പുസ്തകത്തിന്റെ സൈനിംഗ് സെഷനുമുണ്ടായിരുന്നു.
