ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്ന ഖത്തർ യാത്രാ നയത്തിൽ മാറ്റങ്ങൾ വരുത്തി. സെപ്റ്റംബർ 4 മുതൽ ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാരുടേയും ക്വാറന്റൈൻ ഒഴിവാക്കി. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം.
അതേസമയം രാജ്യത്തേക്ക് വരുന്ന യാത്രക്കാർ പിസിആർ ടെസ്റ്റ് അല്ലെങ്കിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തി 48 മണിക്കൂറിനുള്ളിൽ നെഗറ്റീവ് ഫലം കാണിക്കേണ്ടതുണ്ടെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലേക്ക് വരുന്ന സ്വദേശികളും താമസക്കാരും 24 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തേണ്ടതുണ്ട്.
കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപന തോത് അനുസരിച്ച് രാജ്യങ്ങളെ തരംതിരിക്കുന്ന രീതിയും ഇതോടെ ഖത്തർ അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം മാസ്ക് ധരിക്കുന്നതിലും ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. മാളുകൾ ഉൾപ്പെടെ അടച്ചിട്ട കേന്ദ്രങ്ങളിൽ ഇന്നുമുതൽ മാസ്ക് ധരിക്കേണ്ടതില്ല.