ദുബായ്: പ്രളയക്കെടുതികൾ പൂർണമായി പരിഹരിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകളോടും സർവ്വകലാശാലകളോടും ഓൺലൈൻ ക്ലാസ്സുകൾ തുടരാൻ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റി (കെഎച്ച്ഡിഎ) ഞായറാഴ്ച അഭ്യർത്ഥിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി പെയ്ത കനത്ത മഴയിൽ ദുബായിലും പരിസര പ്രദേശങ്ങളിലും നിരവധി മേഖലകൾ വെള്ളത്തിലായിരുന്നു. നിരവധി വീടുകൾ വെള്ളത്തിനടിയിലായത് കൂടാതെ പല പ്രധാനറോഡുകളിൽ നിന്നും ഇപ്പോഴും വെള്ളം ഒഴുകി പോകാത്ത അവസ്ഥയുണ്ട്. ബസ് ഗതാഗതത്തെയും മെട്രോ സർവീസുകളെയും ഇതു സാരമായി ബാധിച്ചിരുന്നു.
എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകളും നഴ്സറികളും സർവ്വകലാശാലകളും വിദൂരപഠനം നൽകുമെന്ന ദുബായ് കിരീടാവകാശിയുടെ പ്രഖ്യാപനത്തെ തുടർന്ന് ഏപ്രിൽ 16 മുതൽ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും റിമോട്ട് ലേണിംഗിലേക്ക് മാറിയിരുന്നു. ഈ ആഴ്ചയും ഈ സ്ഥിതി തുടരാനാണ് സാധ്യത.
അതിനിടെ, ദുബായിലെ ചില സ്കൂളുകൾ തിങ്കളാഴ്ച മുതൽ സ്കൂൾ തുറക്കുമെന്ന് രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്, അതേസമയം മോശം കാലാവസ്ഥ മൂലം എത്തിച്ചേരാനാകാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈനായി പഠനം തുടരാമെന്നും സ്കൂളുകൾ വ്യക്തമാക്കുന്നു.
“നാളെ സ്കൂൾ തുറന്നു പ്രവർത്തിക്കും. ക്ലാസ്സുകളെല്ലാം ഓൺലൈനായി അപ്ലോഡ് ചെയ്യും. ഓൺലൈനായി ക്ലാസ്സ് അറ്റൻഡ് ചെയ്യുന്ന വിദ്യാർത്ഥികൾ അറ്റൻഡൻസ് കൊടുക്കും. അതേസമയം പ്രളയത്തിൽ കേടുപാടുകൾ പറ്റിയ സ്കൂളുകൾ ക്ലാസ്സുകൾക്കായി സജ്ജമാക്കാനുള്ള കഠിനപരിശ്രമത്തിലാണ് അധ്യാപകരും സ്കൂൾ സ്റ്റാഫുകളും. ഹൗസ് കീപ്പിംഗ് ജീവനക്കാരടക്കം പലരും സ്കൂളുകളിൽ രാത്രി തങ്ങി പ്രശ്നങ്ങൾ പരിഹരിക്കുകയാണ്.