റമദാൻ സീസണിൽ ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും ഒഴുക്ക് കൂടുന്നതിനാൽ മക്കയിലേക്കും മദീനയിലേക്കുമുള്ള റൂട്ടിലെ പ്രതിദിന സർവിസ് 100 ആയി ഉയർത്തി ഹറമൈൻ റെയിൽവേ. രണ്ട് പുണ്യ നഗരങ്ങൾക്കിടയിൽ യാത്രചെയ്യുന്ന തീർത്ഥാടകരുടെയും ജിദ്ദ നഗരത്തിലും കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലും എത്തുന്ന സന്ദർശകരുടെയും തിരക്ക് പരിഗണിച്ചാണ് പ്രതിദിന സർവിസുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചത്.
റമദാൻ മാസത്തിൽ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്തർദേശീയ വിമാനത്താവളത്തിനും മദീനയിലെ അമീർ മുഹമ്മദ് അന്തർദേശീയ വിമാനത്താവളത്തിനുമിടയിൽ യാത്രചെയ്യുന്നവരുടെ എണ്ണം കൂടും. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് ആഭ്യന്തര ഉംറ തീർത്ഥാടകർക്ക് വേണ്ടിയും വിപുലമായ ക്രമീകരണങ്ങളാണ് റെയിൽവേ ഏർപ്പെടുത്തിയിട്ടുള്ളത്. ജിദ്ദ, മക്ക, റാബിഗ്, മദീന എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ 95 ശതമാനം കൃത്യത പാലിച്ചുകൊണ്ടാണ് സർവിസ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. 2018 സെപ്റ്റംബറിൽ ആരംഭിച്ച ഹറമൈൻ 25,000ത്തിൽ പരം ട്രിപ്പുകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്.