സിനിമാനടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് ഡി വൈ എസ് പിയായി പ്രൊമോഷൻ. നിലവിൽ കാസർകോട് വിജിലൻസ് ഇൻസ്പെക്ടറാണ്. വയനാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്പി ആയാണ് സ്ഥാനക്കയറ്റം. വ്യക്തി ജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് സിബി തോമസ്. 2014, 2019, 2022 വർഷങ്ങളിൽ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും അദ്ദേഹം നേടിയിട്ടുണ്ട്.
ദിലീഷ് പോത്തന് സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് സിബി അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. ചിത്രത്തിലും സിബിയ്ക്ക് പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രം തന്നെയായിരുന്നു. തുടർന്ന്, പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യന്, ഹാപ്പി സര്‍ദാര്‍, ട്രാന്‍സ്, ന്നാ താൻ കേസ് കൊട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. കൂടാതെ രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തിന്റെ കുപ്പായവും അണിഞ്ഞിരുന്നു. സൂര്യ നായകനായ ജയ് ഭീമിലൂടെയാണ് സിബി തമിഴിൽ അരങ്ങേറ്റം കുറിച്ചത്.
പഠിക്കുന്ന കാലത്ത് മനസ്സ് മുഴുവൻ സിനിമ മാത്രമായിരുന്നു. പൂനെ ഫിലിം ഇന്സ്റ്റിറ്റ്യുട്ടിൽ പഠിക്കുകയിരുന്നു അന്നത്തെ ലക്ഷ്യം. സിനിമാട്ടോഗ്രാഫി പഠിച്ച് സംവിധായകന് ആകണം എന്നൊക്കെ ആയിരുന്നു മനസ്സില്‍. അതുകൊണ്ടാണ് ഡിഗ്രി കഴിഞ്ഞ ഉടനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള എന്‍ട്രന്‍സ് എഴുതി. എന്നാൽ അവസാന ഘട്ട അഭിമുഖം വിജയിക്കാനായില്ല. പിന്നീട് പൊലീസ് കുപ്പായമണിഞ്ഞു.
അങ്ങനെ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് 25 വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമ ജീവിതത്തിലേക്ക് തിരികെയെത്തിയത്. ഇപ്പോള്‍ അഭിനയിക്കുകയും സിനിമകള്‍ കാണുകയും സിനിമയെക്കുറിച്ച് പഠിക്കുകയും സിനിമക്കായി എഴുതുകയും ചെയ്യുന്നുണ്ട്. യൂണിഫോം ഇട്ടുകൊണ്ട് തന്നെ സര്‍വീസ് ജീവിതത്തിനോടൊപ്പം പുതിയ കഥാപാത്രങ്ങളെയും കാത്തിരിക്കുന്നുവെന്ന് സിബി പറയുന്നു.