ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി വീണ്ടും ഖത്തർ. നംബിയോ ക്രൈം ഇൻഡെക്സ് കൺട്രിയുടെയും 2023 ലെ ഏറ്റവും പുതിയലിസ്റ്റ് പ്രകാരമാണ് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാം സ്ഥാനം നിലനിർത്തിയത്. 2017ൽ നടന്നാ സർവ്വേയിലും ലോകത്തെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. അതേസമയം 2018ൽ ഈ സ്ഥാനം ജപ്പാൻ സ്വന്തമാക്കി. എന്നാൽ 2019ൽ ജപ്പാനിൽനിന്ന് ഒന്നാം സ്ഥാനം ഖത്തർ തിരിച്ചുപിടിച്ചു. ഇതിന് ശേഷം കഴിഞ്ഞ അഞ്ചു വർഷവും സൂചികയിൽ ഖത്തർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
പുതിയ റാങ്കിങ്ങിൽ രാജ്യത്തിന്റെ സുരക്ഷ സൂചിക 85.2 ആണ്. എന്നാൽ മുൻ വർഷം ഇത് 86.22 ആയിരുന്നു. പുതിയ റാങ്കിങ് അനുസരിച്ച് ഖത്തറിന്റെ കുറ്റകൃത്യ സൂചിക 14.8 ആണ്. കഴിഞ്ഞ വർഷം ഇത് 13.8 ആയിരുന്നു. 142 രാജ്യങ്ങളിൽ സർവേ നടത്തിയതിൽ നാലു ഗൾഫ് രാജ്യങ്ങളാണ് ആദ്യ പത്തിൽ ഇടം നേടിയാത്. ഖത്തറിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനം നേടി യു.എ.ഇ യാണുള്ളത്. ഒമാൻ അഞ്ചും ബഹ്റൈൻ പത്തും സ്ഥാനങ്ങൾ നേടി.
തായ്വാൻ മൂന്നാം സ്ഥാനത്തും ഐൽ ഓഫ് മാൻ നാലാം സ്ഥാനത്തുമാണുള്ളത്. ഹോങ്കോങിനാണ് ആറാം സ്ഥാനം. കൂടാതെ അർമേനിയ ഏഴാം സ്ഥാനത്തും ജപ്പാൻ എട്ടാം സ്ഥാനത്തുമായി തൊട്ടു പിന്നിൽ തന്നെയുണ്ട്. കൂടാതെ ഒൻപതാം സ്ഥാനത്ത് സ്വിറ്റ്സർലൻഡുമുണ്ട്. അതേസമയം സ്ലൊവീനിയ, സൗദി അറേബ്യ, മൊണാക്കോ, ക്രൊയേഷ്യ, ഐസ്ലൻഡ് എന്നീ രാജ്യങ്ങൾ യഥാക്രമം 11 മുതൽ 15 വരെയുള്ളൽ സ്ഥാനങ്ങളിലാണുള്ളത്.
വെനിസ്വേലയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യം. ഇവിടെ ഏറ്റവും ഉയർന്ന കുറ്റകൃത്യ സൂചിക 82.6ഉം ഏറ്റവും കുറഞ്ഞ സുരക്ഷാ സൂചിക 17.4ഉം ആണ്. കഴിഞ്ഞ തവണയും വെനിസ്വേല തന്നെയായിരുന്നു അവസാന സ്ഥാനത്തുണ്ടായിരുന്നത്. പാപ്വ ന്യൂ ഗിനി, അഫ്ഗാനിസ്താൻ, ദക്ഷിണാഫ്രിക്ക, ഹോണ്ടുറസ്, ട്രിനിഡാഡ് ആൻഡ് ടുേബഗോ, ഗയാന, സിറിയ, സോമാലിയ, ജമൈക്ക എന്നിവയാണ് നംബിയോയുടെ സർവേ അനുസരിച്ച് വെനിസ്വേലക്കു പിന്നിലുള്ള ഏറ്റവും സുരക്ഷിതമല്ലാത്ത മറ്റു 10 രാജ്യങ്ങൾ.
അതേസമയം നംബിയോ ക്രൈം ഇൻഡക്സ് ബൈ സിറ്റി റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം അബൂദബിയാണ്. തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്ത് ഖത്തറിന്റെ തലസ്ഥാനമായ ദോഹയുമുണ്ട്. അബൂദബിയിൽ കുറഞ്ഞ കുറ്റകൃത്യ സൂചിക 11.2 ഉം സുരക്ഷാ സൂചിക 88.8 ഉം ആണ്. ദോഹയിൽ ഇത് യഥാക്രമം 14.5 ഉം 85.5 ഉം ആണ്. കൂടാതെ യു.എ.ഇ നഗരങ്ങളായ അജ്മാൻ, ഷാർജ, ദുബൈ എന്നിവ യഥാക്രമം നാല്, അഞ്ച്, ഏഴ് സ്ഥാനങ്ങൾ നേടി തൊട്ടു പിന്നിലുണ്ട്. തായ്പേയ് ആണ് മൂന്നാം സ്ഥാനത്തുള്ളത്.
കാനഡയിലെ ക്യൂബെക്ക് സിറ്റിയാണ് ആറാം സ്ഥാനത്തുള്ളത്. സാൻ സെബാസ്റ്റ്യൻ (സ്പെയിൻ), ബേൺ (സ്വിറ്റ്സർലൻഡ്), എസ്കിസെഹിർ (തുർക്കി) എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ മറ്റു രാജ്യങ്ങൾ. അതേസമയം മസ്കത്ത് (ഒമാൻ) മറ്റ് ഗൾഫ് നഗരങ്ങൾക്കൊപ്പം ആദ്യ 15ൽ ഇടംനേടിയിട്ടുണ്ട്. എന്നാൽ റിയാദ് നംബിയോയുടെ ലിസ്റ്റിൽ 55-ാം സ്ഥാനത്താണുള്ളത്. കറാക്കസ് (വെനിസ്വേല), പ്രിട്ടോറിയ, ഡർബൻ (ദക്ഷിണാഫ്രിക്ക) എന്നിവയാണ് ഒട്ടും സുരക്ഷിതമല്ലാത്ത നഗരങ്ങളുടെ ലിസ്റ്റിലെ ആദ്യ മൂന്നു സ്ഥാനക്കാർ.
രാജ്യത്തിനകത്തും അതിർത്തികളിലും മറ്റുമായി സുരക്ഷ ഉറപ്പാക്കുന്നതിൽ ഖത്തർ ആഭ്യന്തര മന്ത്രാലയവും മറ്റ് ഏജൻസികളും നടത്തുന്ന നിരന്തര പ്രയത്നമാണ് ഒന്നാം സ്ഥാനം നിലനിർത്താനുള്ള വഴിയൊരുക്കുന്നത്. കൂടാതെ ഫിഫ ലോകകപ്പ് 2022 ഉം ഖത്തറിന്റെ റാങ്കിങ് തിളക്കത്തിന് കൂടുതൽ കരുത്ത് നൽകി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചതും സുരക്ഷിതവുമായ ടൂർണമെന്റായാണ് ഖത്തർ ലോകകപ്പിനെ കണക്കാക്കുന്നത്. ലോകകപ്പിനെത്തിയ ആരാധകരും ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകളും കുടുംബങ്ങളും ഉൾപ്പെടെ എല്ലാവരും ഖത്തറിലെ സുരക്ഷിതത്വത്തെ വാഴ്ത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ കഴിഞ്ഞയാഴ്ച ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായും ഖത്തറിനെ തിരഞ്ഞെടുത്തിരുന്നു.
ക്രൗഡ്-സോഴ്സ്ഡ് ഗ്ലോബൽ ഡേറ്റാബേസായ നംബിയോ ലോകത്തെ ഏറ്റവും വലിയ ജീവിതച്ചെലവ് ഡേറ്റാബേസും കൂടിയാണ്. കൂടാതെ ജീവിത നിലവാരം, ഭവന സൂചകങ്ങൾ, കുറ്റകൃത്യങ്ങളുടെ നിരക്ക്, ആരോഗ്യ സംരക്ഷണ നിലവാരം, ഗതാഗത നിലവാരം, മറ്റ് സ്ഥിതിവിവരക്കണക്കുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്കിങ്. കഴിഞ്ഞ വർഷം, ആഗോള സമാധാന സൂചിക ഖത്തറിനെ മിഡിൽ ഈസ്റ്റ്, ഉത്തര ആഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യമായി തെരഞ്ഞെടുത്തിരുന്നു.