സൗദിയുടെ ‘വിഷൻ 2030’ പദ്ധതി രണ്ടാം ഘട്ടത്തിലെത്തിയെന്ന് സൽമാൻ രാജാവ്. രാജ്യത്ത് സമഗ്രവും സുസ്ഥിരവുമായ വികസന മുന്നേറ്റമാണ് ഉണ്ടായതെന്നും നിരവധി ദേശീയ തന്ത്രങ്ങളും പരിപാടികളും ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശൂറ കൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ് സൽമാൻ രാജാവ് ഇക്കാര്യം വ്യക്തമാക്കിയത്.
സുപ്രധാന മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം പ്രോത്സാഹിപ്പിക്കുക, പൗരന്മാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഗതാഗതം, ജലം, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം, വാർത്താവിനിമയം, ഡിജിറ്റൽ തുടങ്ങിയ സുപ്രധാന മേഖലകളിലെ അടിസ്ഥാന സൗകര്യ പദ്ധതികളെ പിന്തുണയ്ക്കുന്നതിന് ഗണ്യമായ സംഭാവന നൽകുന്ന അടിസ്ഥാന വികസന ഫണ്ട് സ്ഥാപിച്ചു.
അടുത്ത 10 വർഷത്തിനുള്ളിൽ ഫണ്ടിന്റെ മൊത്തം മൂല്യം 200 ശതകോടി റിയാൽ ആയി ഉയരും. ദേശീയ വികസന ഫണ്ട് പദ്ധതി സ്വകാര്യമേഖലയുടെ സംഭാവന ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. 570 ശതകോടി റിയാലിലധികം ഒഴുക്കുന്നതിലൂടെ ആഭ്യന്തര ഉൽപാദന വളർച്ചയ്ക്ക് മൂന്നിരട്ടിയിലധികം സ്വാധീനവും സംഭാവനയും നൽകി. എണ്ണയിതര ജി.ഡി.പിയുടെ വിഹിതം മൂന്നിരട്ടിയാക്കി 605 ശതകോടി റിയാലിലെത്തി.
ധാരാളം തൊഴിലവസരങ്ങളുണ്ടാക്കി. സ്കോളർഷിപ്പ് പ്രോഗ്രാം, ഗെയിമുകൾക്കും ഇ-സ്പോർട്സിനും വേണ്ടിയുള്ള ദേശീയ പദ്ധതി ഉൾപ്പെടെ വിവിധ പദ്ധതികളും അടുത്തിടെ പ്രഖ്യാപിച്ചു. അതുല്യമായ ഈ പദ്ധതികൾ നമ്മുടെ സാമ്പത്തികവും സാംസ്കാരികവുമായ ശേഷിയുടെ വികാസത്തിന്റെ വെളിച്ചത്തിലാണെന്നും സൽമാൻ രാജാവ് പറഞ്ഞു.