അബുദാബി: നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ പ്രവാസി വ്യവസായി എം.എ യൂസഫലി ലോക കേരള സഭയിൽ പങ്കെടുക്കില്ല. കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ലോകകേരള സഭയിൽ നിന്നും വിട്ടു നിൽക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം.
പ്രവാസി മലയാളികളെയാകെ ഞെട്ടിച്ച ദുരന്തമാണ് കുവൈത്തിലുണ്ടായ അഗ്നിബാധയും മരണങ്ങളുമെന്നും 24 മലയാളികളടക്കം 46 ഇന്ത്യക്കാർക്കാണ് ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഈ സാഹചര്യത്തിൽ ദുരിതബാധിതർക്ക് വേണ്ട എല്ലാ സഹായവും പിന്തുണയും നൽകുക എന്നതാണ് പ്രധാനം അതിനാലാണ് കേരളത്തിലേക്കുള്ള യാത്ര എം.എ യൂസഫലി ഒഴിവാക്കിയതെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി.
കുവൈത്ത് അഗ്നിബാധയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് രൂപ നൽകുമെന്ന് നേരത്തെ യൂസഫലി അറിയിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. നോർക്ക വഴിയാവും അഞ്ച് ലക്ഷം രൂപ വീതം ദുരിത ബാധിതർക്ക് കൈമാറുക. ദുരന്തത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തിയ യൂസഫലി പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ളയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.