ലോക പോലീസ് ഉച്ചകോടിയ്ക്ക് ദുബായിൽ തുടക്കമായി. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനത്തിൽ പങ്കെടുത്തു. സുരക്ഷാ മേഖലയിലെ രാജ്യാന്തര സഹകരണം വർദ്ധിപ്പിക്കുകയാണ് ലോക പോലീസ് ഉച്ചകോടിയുടെ ലക്ഷ്യം.
വിവിധ രാജ്യങ്ങളിലെ പോലീസ് മേധാവിമാർ ഉച്ചകോടിയിൽ പങ്കെടുക്കും. കൂടാതെ യുഎൻ, ഇൻറർപോൾ എന്നിവയ്ക്ക് പുറമേ വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മൂന്ന് ദിവസം ദുബായ് വേൾഡ് ട്രേഡ് സെന്ററിലായിരിക്കും ഉച്ചകോടി നടക്കുക.
സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും മുഖ്യ ചർച്ചാവിഷയമാവുക. കൂടാതെ ഡ്രോൺ ഉപയോഗത്തിൻറെ സാധ്യതകളും വെല്ലുവിളികളും, നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ, ഫോറൻസിക് സയൻസ്, മയക്കുമരുന്ന് ഉപയോഗം തടയൽ തുടങ്ങിയ വിഷയങ്ങളും ചർച്ചയുടെ ഭാഗമാവുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം പൊലീസ് സേനയുമായി ബന്ധപ്പെട്ട അതിനൂതന കണ്ടുപിടിത്തങ്ങൾ, അത്യാധുനിക വാഹനങ്ങൾ, ഉപകരണങ്ങൾ എന്നിവയുൾപ്പെടെ ഉച്ചകോടിയുടെ ഭാഗമായി പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്. ആറ് സുപ്രധാന കോൺഫറൻസുകളാണ് നടക്കുക. 230 ഓളം പ്രഭാഷകരും ഇത്തവണ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ദുബായിൽ എത്തിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.