പ്രായോഗിക സഹകരണം ലക്ഷ്യമാക്കി ലോക സാമ്പത്തിക ഫോറം സമാപിച്ചു. ഒരുമയുടെ നാളെകളുണ്ടാകുമെന്ന പ്രതീക്ഷ എല്ലാവരിലുമുണ്ടാക്കാൻ ഈ യോഗം കാരണമായെന്ന് പ്രസിഡന്റ് ബോർഗെ ബ്രെൻഡെ സമാപന പ്രസംഗത്തിൽ പറഞ്ഞു. കാലാവസ്ഥാ ഇടപെടലുകളിൽ കാര്യമായ പുരോഗതി കൈവരിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകം മുഴുവൻ സഹകരണത്തിന്റെ പ്രാധാന്യമെന്ന ആശയത്തിലൂന്നിയാണ് യോഗം നടന്നത്.
സഹകരണമാണ് പ്രധാനം. വിഭജനം ലോക സമ്പദ്വ്യവസ്ഥയ്ക്ക് ഏഴ് ശതമാനത്തിന്റെ നഷ്ടമുണ്ടാക്കുമെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. അഞ്ചു ദിവസത്തെ സമ്മേളനത്തിൽ കാലാവസ്ഥ, റഷ്യ-യുക്രൈൻ യുദ്ധം, സാമ്പത്തികപ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ചകൾ നടന്നത്. സാമ്പത്തിക മാന്ദ്യത്തിലും കാലാവസ്ഥ വ്യതിയാനത്തിനും എതിരായി സഹകകരണമാണ് വേണ്ടതെന്ന് ലോക സാമ്പത്തിക ഫോറം പ്രഖ്യാപിച്ചു.
അതേസമയം അസമത്വവും ഉയർന്നു വരുന്ന പണപ്പെരുപ്പവും ഊർജ പ്രതിസന്ധിയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ജനജീവിതത്തെ താളം തെറ്റിക്കുന്നുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയേ ഗുട്ടെറസ് അഭിപ്രായപ്പെട്ടു. കൂടാതെ ഭൂമിയുടെ താപനില 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനുള്ള ആഗോള പ്രതിബദ്ധതയെ പ്രഖ്യാപനത്തിൽ മാത്രമായി ഒതുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
52 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര് ഉൾപ്പടെ 2700 ഭരണ നേതാക്കളും വിവിധ മേഖലയിലെ വിദഗ്ദ്ധരുമാണ് പരിസ്ഥിതി ഉച്ചകോടിയിൽ സംബന്ധിച്ചത്. കൂടാതെ 2023ന്റെ വർഷാവസാനം കോപ് 28 പരിസ്ഥിതി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന യുഎയിക്ക് ലോക സാമ്പത്തിക ഫോറം പ്രസിഡന്റ് ബോർഗെ ബ്രെൻഡെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വിഭജിതമായ ലോകത്ത് ഇന്ത്യ സുപ്രധാനമായ സ്ഥാനമാണുള്ളതെന്ന് എക്സിക്യൂട്ടീവ് ചെയർമാൻ ക്ലോസ് ഷ്വാബ് അഭിപ്രായപ്പെട്ടു. നാല് കേന്ദ്രമന്ത്രിമാരും ഒരു മുഖ്യമന്ത്രിയും ഉൾപ്പെടെ നൂറോളം ഇന്ത്യൻ നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. അതേസമയം സമ്മേളനവേദിയിലേക്ക് ഗ്രെറ്റ തുൻബർഗിന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഭൂമിയുടെ നാശത്തിന് ഇന്ധനം പകരുകയാണ് ലോക നേതാക്കൾ ചെയ്യുന്നതെന്ന് ഗ്രെറ്റ ആരോപിച്ചു. ഫോസിൽ ഇന്ധനങ്ങളിലെ നിക്ഷേപത്തിനാണ് നേതാക്കൾ പ്രാധാന്യം നൽകുന്നതെന്നും അവർ ആരോപിച്ചു.