ദുബായ്: ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതനുഷ്ഠാനം ആരംഭിക്കും. സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതതോടെയാണ് പരിശുദ്ധ റമദാൻ മാസത്തിന് നാളെ ആരംഭമാവുന്നത്. യുഎഇ അടക്കം എല്ലാ ജിസിസി രാജ്യങ്ങളിലും ഇക്കുറി ഒരുമിച്ചാവും റമദാൻ മാസാരംഭം.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സൗദി അറേബ്യയും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മാസപ്പിറവി ദൃശ്യമായത്. യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലെല്ലാം ശനിയാഴ്ചയായിരിക്കും റമദാൻ ആരംഭിക്കുക.
റമദാൻ പ്രമാണിച്ച് റിയാദ് മെട്രോയ്ക്കും ബസ് സർവ്വീസുകൾക്കും പുതിയ സമയക്രമം പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും റിയാദ് മെട്രോ രാത്രി 2 മണി വരെയും ബസുകൾ പുലർച്ചെ 3 മണി വരെയും സർവീസ് നടത്തും. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രമേ റിയാദ് മെട്രോ സർവീസ് നടത്തൂ. ഇത് പുലർച്ചെ മൂന്ന് മണി വരെ തുടരുകയും ചെയ്യും.
അബുദാബിയിൽ ഹെവി വാഹനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മണി മുതൽ 10 മണി വരെയും ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 4 മണി വരെയുമാണ് ഹെവി വാഹനങ്ങൾക്ക് നഗരത്തിലെ റോഡുകളിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ചകളിൽ മറ്റ് പ്രവൃത്തി ദിവസങ്ങളിലെ പോലെയുള്ള സമയങ്ങളിലും അധികമായി വൈകുന്നേരം 8 മണി മുതൽ രാത്രി 1 മണി വരെയും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.