ഫിഫ ലോകകപ്പിന് ആറ് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ട്രോഫി ഖത്തറിലെത്തിച്ചു. അമ്പതിലധികം രാജ്യങ്ങളിലൂടെയുള്ള ആഗോള പര്യടനത്തിനൊടുവിലാണ് ഫിഫ ലോകകപ്പ് ട്രോഫി ദോഹയിലെത്തിയത്. ലോകകപ്പ് അവസാനിക്കും വരെ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെയും (എസ്.സി) ഫിഫയുടെയും മേൽനോട്ടത്തിലായിരിക്കും ട്രോഫി. പിന്നീട് അത് വിജയിക്കുന്ന ടീമിന് കൈമാറും.
ഫിഫ നിയമങ്ങൾ അനുസരിച്ച് മുൻ ചാമ്പ്യൻമാർക്കും രാഷ്ട്രത്തലവന്മാർക്കും മാത്രമേ കപ്പിൽ തൊടാൻ അവകാശമുള്ളൂ. വിജയിക്കുന്ന ടീമിന് ട്രോഫി നൽകുന്നുണ്ടെങ്കിലും അത് ഫിഫയുടെ സ്വത്താണ്. 6.142 കിലോഗ്രാം ഭാരമുള്ള തങ്കം കൊണ്ടാണ് ട്രോഫി നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ട്രോഫിയുടെ ഉപരിതലത്തിൽ ഭൂഗോളത്തെ ഉയരത്തിൽ വഹിക്കുന്ന രണ്ടുപേരെ കൊത്തിവച്ചിട്ടുമുണ്ട്. നിലവിലുള്ള ട്രോഫിയുടെ ഡിസൈൻ 1974 മുതലുള്ളതാണ്.