ഖത്തറിൽ ലോകകപ്പ് ആരവമുയരാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ ഖത്തറും ഇക്വഡോറും തമ്മിലുള്ള പോരാട്ടത്തോടെ ലോകം ഫുട്ബോളിനൊപ്പം ചലിക്കും. ഉദ്ഘാടന ചടങ്ങിൽ അറബ് പാരമ്പര്യവും കലാരൂപങ്ങളും അണിനിരക്കുന്ന മെഗാമേള ഒരുക്കും. ഇനി ഒരുമാസക്കാലം ചർച്ചകളിൽ നിറയുന്നത് കാൽപന്ത് വിശേഷങ്ങൾ മാത്രം.
പാശ്ചാത്യ രാജ്യങ്ങളുടെ വിമർശനങ്ങൾക്കിടയിലും കളിനടത്തിപ്പിലെ ‘ഖത്തർ മാതൃക’ ലോകരാജ്യങ്ങളെ അതിശയിപ്പിക്കുന്നതാണ്. ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളും മത്സരത്തിനായി പൂർണസജ്ജമാക്കിയിട്ടുണ്ട്. ലോകകപ്പിനുള്ള എല്ലാ ടീമുകളും രാജ്യത്തെത്തി. എഴു ഭൂഖണ്ഡങ്ങളിലെ 32 ടീമുകളാണ് എട്ട് ഗ്രൂപ്പുകളിലായി പോരിനെത്തുന്നത്.
ലോകകപ്പിന്റെ ചരിത്രത്തിൽ ഇന്നോളം കപ്പുയർത്തിയ ഏഴുരാജ്യങ്ങളിൽ ഇറ്റലി ഒഴിച്ചുള്ളവരെല്ലാം ഖത്തറിലുണ്ട്. ബ്രസീൽ, ജർമ്മനി, ഫ്രാൻസ്, ഉറുഗ്വേയ്, അർജന്റീന, സ്പെയിൻ, ഇംഗ്ലണ്ട് എന്നീ മുൻചാമ്പ്യന്മാരെല്ലാം തന്നെ കിരീട സാധ്യതയിൽ മുന്നിലാണ്. ഈ ടീമുകൾക്കു പുറമേ ക്രോയേഷ്യ, പോർച്ചുഗൽ, നെതർലാന്റ്സ്, ഡെൻമാർക്ക്, ബെൽജിയം തുടങ്ങിയ ടീമുകളും കരുത്തരാണ്. ഇക്കുറിയും ആരാധകരുടെ ഇഷ്ട ടീമിൽ അർന്റീനയും ബ്രസീലും തന്നെയാണ്. കേരളത്തിലും ഫുട്ബോൾ ആവേശത്തിന് കുറവൊന്നുമില്ല. മെസ്സിയുടേയും നെയ്മറിന്റെയും റോണാൾഡോയുടേയും കട്ടൗട്ടുകളിലൂടെ കേരളത്തിന്റെ ഫുട്ബോൾ കമ്പം വൻകരകൾ താണ്ടി ഖ്യാതി നേടിക്കഴിഞ്ഞു.
ലോകത്തിന്റെ മുക്കിലും മൂലയിലും കാൽപന്താരാധകർ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിശ്രമില്ലാതെ ഖത്തർ ലോകകപ്പിനെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമാവാൻ പോവുകയാണ്. ഖത്തർ എല്ലാരീതിയിലും ഒരുക്കങ്ങൾ പൂർത്തീകരിച്ച് കൗൺഡൗൺ തുടങ്ങിയിരിക്കുകയാണ്. ഓരോരുത്തരും നെഞ്ചേറ്റിയ ടീം കിരീടം ചൂടുന്ന രാവ് വരെ ആവേശം ചോരാതെ ഖത്തറിലെ പന്തിനൊപ്പം ചലിക്കാം….