യുകെയിൽ ഏഴ് നവജാത ശിശുക്കളെ കൊല്ലുകയും ആറ് കുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ആശുപത്രി നേഴ്സ് ആയ ലൂസി ലെറ്റെബി (33 )ക്ക് ആജീവനാന്ത ജയിൽ ശിക്ഷ വിധിച്ചു. മാഞ്ചസ്റ്റർ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ലൂസി കുറ്റക്കാരിയാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
ലൂസി ശിക്ഷ അനുഭവിക്കുന്ന കാലയളവിൽ ഒരിക്കൽ പോലും പരോൾ നൽകരുതെന്നും കോടതി വിധിക്കുകയുണ്ടായി. മുൻകൂട്ടി ആസൂത്രണം ചെയ്തതും ഏറ്റവും ക്രൂരമായ കൊലപാതക പാരമ്പരകളിലൊന്നാണ് ലൂസി നടത്തിയതെന്നും കോടതി പരാമർശിച്ചു.രണ്ട് പെൺകുഞ്ഞുങ്ങളെയും 5 ആൺകുഞ്ഞുങ്ങളെയുമാണ് ലൂസി കൊലപ്പെടുത്തിയത്.
വടക്കേ ഇംഗ്ലണ്ടിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുക്കളുടെ പരിചരണ വിഭാഗത്തിന്റെ ചുമതലയായിരുന്നു നേഴ്സ് ലൂസിക്ക്. 2015 മുതൽ 2016 വരെയുള്ള കാലയളവിലാണ് ലൂസി കുഞ്ഞുങ്ങളെ നിഷ്കരുണം കൊല ചെയ്തത്. കോടതിയിൽ വിചാരണക്കിടയിൽ ലൂസിക്ക് യാതൊരു വിധ പശ്ചാത്താപവും ഉണ്ടായിരുന്നില്ല.
“ഞാനൊരു പിശാചാണ് ; കുട്ടികളെ നോക്കാൻ എനിക്കാവില്ല” എന്നെഴുതിയ ലൂസിയുടെ കുറിപ്പ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രാത്രി ജോലിക്കിടെ വിഷം കുത്തി വച്ചും അമിതമായി പാൽ കൊടുത്തതുമൊക്കെയായിരുന്നു ലൂസി കുഞ്ഞുങ്ങളെ കൊന്നത്.