യു.എ.ഇയിൽ കാലാവസ്ഥ വകുപ്പ് പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ അവഗണിച്ചാൽ ഇനി കടുത്ത ശിക്ഷ നേരിടേണ്ടി വരും. ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കാതെ സ്വയമോ, മറ്റുള്ളവരെയോ അപകടത്തിലേക്ക് തള്ളിവിടുന്ന പെരുമാറ്റങ്ങൾക്ക് തടവും പിഴയും ശിക്ഷ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മഴയും പൊടിക്കാറ്റും ഉണ്ടാകുമ്പോൾ മുന്നറിയിപ്പ് അവഗണിച്ചു പുറത്തിറങ്ങുന്നവർക്കെതിരേയാണ് നടപടി. നിരുത്തരവാദപരമായ പെരുമാറ്റം കൂടുതല്‍ ആളുകൾക്ക് പ്രചോദനമാകുമെന്നും മറ്റുളളവരും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ സൂചിപ്പിച്ചു.
പൊടിക്കാറ്റില്‍ ദൃശ്യപരത കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മറ്റുളളവര്‍ തുറസ്സായ സ്ഥലങ്ങൾ ഉപേക്ഷിച്ച് വീടിനുളളില്‍ കഴിയണമെന്നും കഴിഞ്ഞ ആഴ്ച അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍ പൊടിക്കാറ്റ് രൂക്ഷമായ സാഹചര്യത്തിലും പലരും നിര്‍ദ്ദേശം പാലിക്കാന്‍ തയ്യാറായില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ പ്രവണത വിലയിരുത്തിയാണ് ശിക്ഷ കടുപ്പിക്കാൻ തീരുമാനിച്ചതും.
കാലാവസ്ഥപരമായ അപകടങ്ങൾ സ്വയം വരുത്തിവെക്കുകയും മറ്റുളളവര്‍ക്ക് അപകടമുണ്ടാക്കുംവിധം പ്രവര്‍ത്തിക്കുന്നതും ഫെഡറൽ ഡിക്രി-നിയമം നമ്പര്‍ 31/2021 പ്രകാരവും ആർട്ടിക്കിൾ 399 പ്രകാരവും ശിക്ഷാര്‍ഹമാണ്. 15 വയസ്സിന് താഴെയുള്ള കുട്ടിയൊ പരിമിതമായ മാനസികമോ ശാരീരികമോ ആയ വെല്ലുവിളി നേരിടുന്നവരൊ അപകടപ്പെടുകയാണെങ്കിൽ അതേ നിയമത്തിലെ ആർട്ടിക്കിൾ 400 അനുസരിച്ച് 2 വർഷം വരെ തടവിനും വിധേയമാക്കാം. അപകടത്തിൽപ്പെടുന്ന കുട്ടി 7 വയസ്സിന് താഴെയുള്ളവരാണെങ്കിൽ കൂടുതൽ ശിക്ഷകളും ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.