തിരുവനന്തപുരം: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന് ശേഷം ബുധാനാഴ്ച നടന്ന ആദ്യസർവ്വീസിൽ വന്ദേഭാരത് എക്സ്പ്രസ്സിന് വരുമാനമായി ലഭിച്ചത് ഇരുപത് ലക്ഷം. പുറത്തു വന്ന കണക്കുകൾ പ്രകാരം 26-ന് കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് എത്തിയ ട്രെയിനിന് റിസർവേഷൻ വരുമാനമായി ലഭിച്ചത് 19.50 ലക്ഷം രൂപയാണ്. അന്തിമ കണക്കുകൾ വരുമ്പോൾ ഇതിൽ വ്യത്യാസത്തിന് സാധ്യതയുണ്ട്.
അടുത്ത രണ്ടാഴ്ചത്തേക്ക് വന്ദേഭാരത് ട്രെയിനിൽ ടിക്കറ്റുകൾ ലഭ്യമല്ല. വ്യാഴാഴ്ച ദിവസം വന്ദേഭാരത് ഓടുന്നില്ല. ഇന്ന് പുലർച്ചെ 5.20-ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ട്രെയിൻ നിലവിൽ കാസർകോടേക്ക് പോയികൊണ്ടിരിക്കുകയാണ്. ഉച്ചയ്ക്ക് 1.20 ഓടെ അവിടെയെത്തുന്ന ട്രെയിൻ രണ്ടരയ്ക്ക് തിരിച്ചു പുറപ്പെടും. ഇന്ന് രണ്ട് ദിശയിലേക്കും സർവ്വീസ് നടക്കുമ്പോൾ ബുധനാഴ്ച ലഭിച്ചതിലും ഇരട്ടി വരുമാനം റെയിൽവേയ്ക്ക് ലഭിച്ചേക്കും.
26ന് കാസര്‍കോട് നിന്ന് ആരംഭിച്ച സര്‍വീസിനിടയില്‍ ചിലയിടങ്ങളില്‍ അര മണിക്കൂറോളം വൈകിയെങ്കിലും തിരുവനന്തപുരത്ത് കൃത്യസമയത്ത് ഓടിയെത്താൻ വന്ദേഭാരതിന് സാധിച്ചിരുന്നു. എട്ട് മണിക്കൂറില്‍ എട്ട് സ്റ്റോപ്പുകളിൽ നിർത്തി തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് എത്തുന്ന രീതിയിലാണ് വന്ദേഭാരത് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. കൊല്ലം, കോട്ടയം, എറണാകുളം നോർത്ത്, തൃശ്ശൂർ, ഷൊർണ്ണൂർ,കോഴിക്കോട്, കണ്ണൂർ എന്നീ സ്റ്റേഷനുകളിലാണ് വന്ദേഭാരതിന് സ്റ്റോപ്പുള്ളത്.
അതേസമയം വന്ദേഭാരതിൽ ട്രെയിൻ ഹോസ്റ്റസ് സേവനം ലഭ്യമാക്കാൻ റെയിൽവേ നീക്കം ആരംഭിച്ചു. എക്സിക്യൂട്ടീവ് ക്ലാസിൽ യാത്രക്കാർക്ക് വിമാനങ്ങളിലെ പോലെ ഹോസ്റ്റസിന് നിയമിക്കാനാണ് തീരുമാനം. യാത്രക്കാരെ സ്വീകരിക്കാനും ഭക്ഷണം നൽകാനും ഇവരെ ഉപയോഗിക്കും. ദില്ലി – ജാൻസി റൂട്ടിലോടുന്ന ഗതിമാൻ എക്സ്പ്രസ്സിൽ നിലവിൽ ട്രെയിൻ ഹോസ്റ്റസ് ഉണ്ട്. ഈ ജോലിക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു കൊണ്ട് കഴിഞ്ഞ ദിവസം റെയിൽവേ പരസ്യം നൽകിയിരുന്നു. പരസ്യത്തെ തുടർന്ന് നിരവധി അപേക്ഷകൾ ലഭിച്ചെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന വിവരം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യമുള്ളവരെയാണ് ജോലിയിലേക്ക് പരിഗണിക്കുന്നത്. പത്ത് പേർക്കാവും നിയമനം.