രാഷ്ട്രീയത്തിലേക്ക് ചുവട് വച്ച് കന്നഡ സിനിമാ താരം കിച്ച സുദീപ്. വരാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് താരം പ്രഖ്യാപിച്ചു . എന്നാല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്ന് നടന് വ്യക്തമാക്കി. ബുദ്ധിമുട്ട് നേരിട്ടിരുന്ന കാലങ്ങളില്‍ രാജ്യവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടി തന്നെ പിന്തുണച്ചിട്ടുണ്ടെന്നും കിച്ച സുദീപ് പറഞ്ഞു.
“പ്രതിസന്ധി ഘട്ടങ്ങളിൽ ബിജെപി എന്നെ പിന്തുണച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാനവരെ പിന്തുണയ്ക്കുന്നു. ബിജെപിയുടെ പ്രചരണത്തിൽ മാത്രമായിരിക്കും പങ്കെടുക്കുക. തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഏത് പാര്‍ട്ടിയിലായാലും ഞാൻ പിന്തുണയ്ക്കും. അദ്ദേഹം നിര്‍ദ്ദേശിക്കുന്നത് വരെ എല്ലാവരെയും പിന്തുണയ്ക്കും.”- താരം പറഞ്ഞു. മുഖ്യമന്ത്രിയെ താന്‍ ഗോഡ്ഫാദറായാണ് കാണുന്നതെന്നും കിച്ചാ സുദീപ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചില തീരുമാനങ്ങളെ പൂര്‍ണമായും മാനിക്കുന്നു. എന്നാല്‍ അതിന് ഇതുമായി ബന്ധമില്ലെന്നും കിച്ചാ സുദീപ് കൂട്ടിച്ചേര്‍ത്തു.
അതേസമയ ബിജെപിയെ പിന്തുണയ്ക്കുമെന്ന വാർത്ത പുറത്ത് വന്നതിന് ശേഷം താരത്തിന് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ഇത് ചൂണ്ടികാട്ടി കിച്ചാ സൂദീപ് പോലീസില്‍ പരാതി നല്കി. താരത്തിന്റെ സ്വകാര്യ വീഡിയോകള്‍ പുറത്ത് വിടുമെന്നാണ് കത്തിന്റെ ഉള്ളടക്കം. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ പ്രതാപ് റെഡ്ഡിയുടെ ഉത്തരവനുസരിച്ച് കത്ത് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.