വടക്കഞ്ചേരി വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധ തന്നെയെന്ന് റിപ്പോര്‍ട്ട്. അന്വേഷണ റിപ്പോർട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈമാറി. ഈ സാഹചര്യത്തിൽ ഡ്രൈവർ ജോമോന് എതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. ജോമോന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നേരത്തെ അറിയിച്ചിരുന്നു.
വേളാങ്കണ്ണി യാത്ര കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങിയെത്തിയ ഡ്രൈവര്‍ രാത്രി വീണ്ടും വാഹനം ഓടിച്ചതായും ഇടതുവശത്തുകൂടി കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിനോടൊപ്പം ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് അറിയിച്ചു.
ബസില്‍ നിയമം ലംഘിച്ച് പല ഫിറ്റിംഗുകളും ഉണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോമോനെതിരെ മനഃപൂര്‍വ്വം അല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അഭിഭാഷകനെ കാണാന്‍ തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് ചവറ പോലീസ് ജോമോനെ പിടികൂടിയത്.
അതേസമയം അപകടത്തെ തുടർന്ന് സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് ശക്തമായ പരിശോധനകളാണ് നടത്തുന്നത്. കൂടാതെ ബ്ലാക്ക് ലിസ്റ്റ് ചെയ്ത ബസുകളുടെ പട്ടിക തയ്യാറാക്കാന്‍ ഗതാഗത സെക്രട്ടറിയുടെ നിർദേശവുമുണ്ട്. ബ്ലാക്ക് ലിസ്റ്റ് ചെയ്ത വാഹനങ്ങളില്‍ സ്കൂള്‍, കോളജ് ടൂറുകള്‍ അനുവദിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു. അതേസമയം എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയെന്ന് ഗതാഗത മന്ത്രി പറഞ്ഞു.