സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സ്റ്റാലിൻ്റെ റഷ്യ അല്ല കേരളം. സമാധാനപരമായാണ് പ്രതിപക്ഷം സമരം ചെയ്തത്. ഭരണഘടനാ വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് സത്യാഗ്രഹ സമരം മാത്രമേ ചെയ്യൂ എന്ന് മുഖ്യമന്ത്രി അന്നൊരിക്കൽ പരിഹസിച്ചു. ഞങ്ങള്‍ക്ക് പുതിയ വിജയനെയും പഴയ വിജയനെയും പേടി ഇല്ല. ഒരു കരിങ്കൊടി കാണിക്കാന്‍ വരുന്നവനെ പേടിച്ച് എന്തിനാണ് മുഖ്യമന്ത്രി നൂറുകണക്കിന് പൊലീസുകാരെ സുരക്ഷയ്ക്ക് ഒരുക്കുന്നത്?, എന്തിനാണ് പേടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ ആക്കുന്നത്? എന്തിനാണ് ഒരാളെ പേടിച്ച് ഇത്ര വലിയ വാഹനവ്യൂഹത്തില്‍ സഞ്ചരിക്കുന്നത്?, വി ഡി സതീശന് നിയമസഭയിൽ ചോദിച്ചു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രിയും രംഗത്തെത്തി. മുഖ്യമന്ത്രി വീട്ടില്‍ തന്നെ ഇരിക്കേണ്ടിവരും, പുറത്തിറങ്ങാന്‍ പറ്റില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘പഴയ വിജയനാണെങ്കില്‍ ഞാന്‍ പണ്ടേ ഇതിന് മറുപടി പറഞ്ഞിട്ടുണ്ടാകും. ആ മറുപടി അല്ല ഇപ്പോള്‍ ആവശ്യം. സാധാരണ നിലയില്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്ന ആളോട് സ്വാഭാവികമായി പ്രതിഷേധങ്ങള്‍ ഉണ്ടാകും. മുഖ്യമന്ത്രി കസേരയില്‍ അല്ലെങ്കില്‍ എന്താകും മറുപടിയെന്ന് സുധാകരനോട് ചോദിച്ചാല്‍ മതി. നിങ്ങളെല്ലാം സര്‍വസജ്ജമായി നില്ക്കുന്ന സമയത്ത് ഞാന്‍ സര്‍വസജ്ജമായി നടന്നിരുന്നല്ലോ. വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ല എന്നൊക്കെ കരുതിയിരുന്ന സമയത്ത് ഞാന്‍ നടന്നല്ലോ’, എന്ന് മുഖ്യമന്ത്രി പറഞ്ഞു.