വാഷിംഗ്ടണ്: കിടപ്പുരോഗിയെ വിമാനത്തിൽ നിന്നും ബലംപ്രയോഗിച്ച് ഇറക്കിവിട്ട സംഭവം വൻ തുക കൊടുത്ത് ഒത്തുതീർപ്പാക്കി അമേരിക്കയിലെ പ്രധാന എയർലൈൻ കമ്പനിയായ യുണൈറ്റഡ് എയർലൈൻസ്. 2019-ൽ നടന്ന സംഭവത്തിൽ 26-കാരനായ ചെറുപ്പക്കാരൻ്റെ തലച്ചോറിൻ്റെ ഒരു ഭാഗത്തിന് തകരാർ സംഭവിച്ചിക്കുകയും ഇയാൾ കോമയിലാക്കുകയും ചെയ്തിരുന്നു. നഥാനിയൽ ജൂനിയർ എന്ന യുവാവും ഇയാളുടെ കുടുംബവുമാണ് യുണൈറ്റഡ് എയർലൈൻസിനെതിരെ നിയമപോരാട്ടം നടത്തി ഭീമൻ തുക നഷ്ടപരിഹാരമായി വാങ്ങിയെടുത്തത്.
വികലാംഗരായ യാത്രക്കാർക്ക് നൽകേണ്ട ശ്രദ്ധയോ പരിചരണമോ സഹായങ്ങളോ നൽകുന്നതിൽ യുണൈറ്റഡ് എയർലൈൻസിന് സാധിച്ചില്ലെന്ന് ആരോപിച്ചാണ് കുടുംബം കോടതിയെ സമീപിച്ചത്. അപകടത്തെ തുടർന്ന് യുവാവിൻ്റെ ആരോഗ്യനില പാടെ തകർന്നുവെന്നും പക്ഷാഘാതം ബാധിച്ച യുവാവിൻ്റെ ആയുസ്സ് പോലും വല്ലാതെ കുറഞ്ഞെന്നും ഇയാളുടെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു.
2019 ഫെബ്രുവരിയിലാണ് സംഭവം. ഒരു മരണവീട് സന്ദർശിക്കാനായി സാൻഫ്രാൻസിസ്കോയിൽ നിന്നും ലൂസിയാനയിലേക്ക് വന്നതായിരുന്നു യുവാവും കുടുംബവും. ലൂസിയാനയിൽ വച്ച് നാഥാനിയലിനെ വിമാനത്തിൽ നിന്നും പുറത്തേക്ക് എടുക്കുമ്പോൾ ആണ് സംഭവം. ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഘട്ടത്തിൽ തന്നെ മകൻ പക്ഷാഘാതം സംഭവിച്ചയാളാണെന്നും ഇദ്ദേഹത്തെ വിമാനത്തിലേക്ക് കയറ്റാനും ഇറക്കാനും ആളുകളുടെ സഹായം വേണമെന്നും യുവാവിൻ്റെ കുടുംബം എയർലൈൻ കമ്പനിയോട് ആവശ്യപ്പെടുകയും കമ്പനി ഇത് സമ്മതിക്കുകയും ചെയ്തിരുന്നുവെന്നാണ് കുടുംബം പറയുന്നത്.
എന്നാൽ ലൂസിയാനയിൽ വച്ച് യുവാവിനെ വിമാനത്തിൽ നിന്നും ഇറക്കാൻ റാംപ് സൂപ്പർവൈസർ മാത്രമാണ് ഉണ്ടായിരുന്നത്. സാധാരണ നാലോ അഞ്ചോ പേർ ചേർന്നാണ് ഇക്കാര്യം ചെയ്യാറുള്ളത്. കൂടുതൽ പേർ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടപ്പോൾ സ്വന്തം നിലയിൽ യുവാവിനെ പുറത്ത് ഇറക്കാനാണ് റാംപ് സൂപ്പർവൈസർ ആവശ്യപ്പെട്ടതെന്ന് കുടുംബം ആരോപിക്കുന്നു. തുടർന്ന് ബാഗ്ഗേജ് ഹാൻഡിലർ ജീവനക്കാരൻ സ്ഥലത്ത് എത്തി ഫോസ്റ്ററെ വീൽ ചെയറിൽ ഇരുത്തി കൊണ്ടു പോകുകയായിരുന്നു. ഇതിനിടെ യുവാവ് വീൽ ചെയറിൽ നിന്നും നിലത്തേക്ക് വീണു.
ഇതോടെ യുവാവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തനിക്ക് ശ്വസിക്കാൻ പറ്റുന്നില്ലെന്ന് യുവാവ് അമ്മയോട് പറഞ്ഞു… ഇതാണ് ഇയാളുടെ അവസാന വാക്കുകളെന്നും വീഴ്ചയോടെ കോമയിലേക്ക് പോയ യുവാവ് പിന്നീട് സംസാരിച്ചിട്ടില്ലെന്നും കുടുംബം കോടതിയിൽ പറഞ്ഞു. വീഴ്ചയിൽ യുവാവിന് ഹൃദയാഘാതം സംഭവിക്കുകയും തലച്ചോറിൻ്റെ ഇടത്തേഭാഗത്തിന് തകരാർ സംഭവിക്കുകയും ചെയ്തുവെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ നാല് വർഷമായി ഖരരൂപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെ നൽകിയാണ് യുവാവിൻ്റെ ജീവൻ നിലനിര്ർത്തുന്നതെന്നും കോടതിയിൽ നൽകിയ പെറ്റീഷനിൽ കുടുംബം ആരോപിക്കുന്നു. എന്തായാലും കോടതിക്ക് പുറത്ത് യുണൈറ്റഡ് എയര്ർലൈൻസ് നടത്തിയ ഒത്തുതീർപ്പോടെ ഈ നിയമപോരാട്ടം അവസാനിക്കാനാണ് സാധ്യത. ഇരു കൂട്ടരും തമ്മിലുള്ള ഒത്തുതീർപ്പ് കോടതി അംഗീകരിക്കുന്നതോടെ കേസ് നടപടികൾ അവസാനിക്കും.