യുക്രൈനിലേക്ക് കവചിത വാഹനങ്ങൾ അയക്കാനൊരുങ്ങി ജർമ്മനി. രണ്ട് മാർസ് II റോക്കറ്റ് ലോഞ്ചറുകളും 50 ഡിംഗോ കവചിത ഗതാഗത വാഹനങ്ങളുമാണ് അയക്കുകയെന്ന് ജർമ്മൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൂടാതെ 200 മിസൈലുകളും അയയ്ക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി ക്രിസ്റ്റീൻ ലാംബ്രെക്റ്റ് പറഞ്ഞു. എന്നാൽ യുദ്ധ ടാങ്കുകൾ അയക്കുകയില്ലായെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ജർമ്മൻ നിർമ്മിത മാർഡേഴ്സ്, ലെപ്പാർഡ് ടാങ്കുകൾ എന്നിവ യുക്രൈൻ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജർമ്മനി വാഗ്ദാനം ചെയ്ത ഏറ്റവും പുതിയ ആയുധങ്ങളുടെ പട്ടികയിൽ ഇവ രണ്ടും ഉൾപ്പെട്ടിട്ടില്ല. ഇതിനെതിരെ യുക്രൈൻ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.
ടാങ്കുകൾ അയക്കാനുള്ള ജർമ്മനിയുടെ വിമുഖതയെ യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ വിമർശിച്ചു. എന്തുകൊണ്ടാണ് ഈ ആയുധങ്ങൾ വിതരണം ചെയ്യാൻ കഴിയാത്തത് എന്നതിനെക്കുറിച്ച് ഒരു യുക്തിസഹമായ വാദവും ഇല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെ തുടർന്ന് കീവ് ആവശ്യപ്പെട്ട ടാങ്കുകളുടെ വിതരണത്തിൽ തീരുമാനമെടുക്കണമെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് ആവശ്യപ്പെട്ടു.
യുഎസ് പ്രസിഡന്റ് ജോ ബൈഡനും യുക്രൈനെ സഹായിക്കാൻ 600 മില്യൺ ഡോളറിന്റെ പുതിയ ആയുധ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഉയർന്ന ചലനാത്മക പീരങ്കി റോക്കറ്റ് സംവിധാനങ്ങളും പീരങ്കി റൗണ്ടുകളും യുഎസ് നൽകുന്ന ആയുധങ്ങളിൽ ഉൾപ്പെടുന്നു. ഫെബ്രുവരിയിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം യുഎസ് 15.1 ബില്യൺ ഡോളർ സുരക്ഷാ സഹായം യുക്രൈന് നൽകിയിട്ടുണ്ട്.