തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിക്കാതെ ജോലി ചെയ്യിപ്പിച്ചതിന് അബുദാബിയിലെ നിർമ്മാണ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി. ഒമ്പത് നിർമ്മാണ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും മറ്റ് 155 പേർക്ക് കർശന താക്കീത് നൽകുകയും ചെയ്തു. കഴിഞ്ഞ ആഴ്ചകളിൽ 302 നിർമ്മാണ സൈറ്റുകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു.
വേനൽക്കാലത്ത് അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികൾ നിരവധി തവണ നിർദ്ദേശങ്ങൾ നൽകിയിരുന്നു. എന്നാൽ ഇവയൊന്നും പരിഗണിക്കാതെയായിരുന്നു കമ്പനി തൊഴിലാളികളെകൊണ്ട് ജോലി ചെയ്യിപ്പിച്ചത്.
നിർമ്മാണ സ്ഥാപനങ്ങൾ തൊഴിലാളികളുടെ മദ്ധ്യാഹ്ന ഇടവേളയുടെ ആവശ്യകതകൾ പാലിക്കണം, ചൂടിൽ തൊഴിലാളികളുടെ സുരക്ഷയ്ക്കുള്ള നിയന്ത്രണങ്ങൾ പാലിക്കണം, തീപിടിത്തം സംബന്ധിച്ച മുൻകരുതലുകൾ നിരീക്ഷിക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നിരവധി തവണ നഗരസഭ കമ്പനികൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതാണ്. അബുദാബി ദ്വീപ്, റബ്ദാൻ ഡിസ്ട്രിക്റ്റ്, ഖലീഫ സിറ്റി, മുഹമ്മദ് ബിൻ സായിദ് സിറ്റി, ഷാഖ്ബൗട്ട് സിറ്റി, റിയാദ്, അൽ റഹാ ബീച്ച്, ഷഹാമ, യാസ്, സാദിയാത്ത് എന്നിവിടങ്ങളിൽ ഉൾപ്പെടെ പുതിയ നിർമ്മാണ സൈറ്റുകളും പ്രോജക്റ്റുകളും ഉള്ള മറ്റെല്ലാ പ്രദേശങ്ങളിലും പരിശോധന കാമ്പയിൻ നടന്നിട്ടുണ്ട്.