അതിതാപത്തിൽ വെന്തുരുകി ലോകം. വിവിധ ലോകരാജ്യങ്ങളിൽ ഇന്നും ഇന്നലെയും റെക്കോർഡ് ചൂടാണ് അനുഭവപ്പെടുന്നത്. ഉഷ്ണ തരംഗത്തെ തുടർന്ന് ചില രാജ്യങ്ങൾ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. ഗ്രീസടക്കമുള്ള രാജ്യങ്ങളിൽ വിനോദസഞ്ചാരം താത്കാലികമായി നിർത്തിവച്ചു.
അമേരിക്ക, യൂറോപ്പ്, മിഡിൽ ഇസ്റ്റ്, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗവും അതിതാപവും അനുഭവപ്പെടുന്നത്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് ശനിയാഴ്ച യുഎഇയിലെ താപനില ഈ വേനൽക്കാലത്ത് ആദ്യമായി 50 ഡിഗ്രി സെൽഷ്യസ് കടന്നു.
ജൂലൈ 15 ഉച്ചയ്ക്ക് 2.30 ന് അബുദാബിയിലെ ബഡാ ദഫാസിൽ (അൽ ദഫ്ര മേഖല) 50.1 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. മേഘാവൃതമായ കാലാവസ്ഥയും മിതമായ കാറ്റും കൊണ്ട് താപനില ഉയരുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ഞായറാഴ്ച അബുദാബിയിലും ദുബായിലും താപനില 46 ഡിഗ്രി സെൽഷ്യസിൽ എത്തും എന്നാണ് പ്രവചനം യഥാക്രമം 34 ഡിഗ്രി സെൽഷ്യസും 35 ഡിഗ്രി സെൽഷ്യസും ആയിരിക്കും ഇരു സ്ഥലത്തേയും കുറഞ്ഞ താപനില. ഏറ്റവും ചൂടേറിയ സമയങ്ങളിൽ വീടിനുള്ളിൽ തന്നെ കഴിയാനും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും യുഎഇയിലെ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ശരീരത്തിൽ ജലാംശം കുറയാതിരിക്കാനും ശ്രദ്ധകിക്കണം.
സൺസ്ക്രീനും സൺഗ്ലാസും ഉപയോഗിക്കുന്നത് നല്ലതാണെന്നും അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നിലവിലെ കാലാവസ്ഥയിൽ അനുയോജ്യമെന്നും ഡോക്ടർമാർ പറയുന്നു. യുഎഇയുടെ ‘മിഡ്ഡേ ബ്രേക്ക്’ ചട്ടം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇതു പ്രകാരം തുറസ്സായ സ്ഥലങ്ങളിലോ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന രീതിയിലോ ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ ജോലി ചെയ്യാൻ പാടില്ല. ചട്ടം പാലിക്കാത്ത തൊഴിലുടമകളിൽ നിന്ന് ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം പിഴ ചുമത്തും. നിരോധിത സമയങ്ങളിൽ ഒന്നിലധികം തൊഴിലാളികൾ ജോലി ചെയ്യപ്പെടുമ്പോൾ പരമാവധി പിഴ തുക 50,000 ദിർഹം ആണ്. കഴിഞ്ഞ 19 വർഷമായി ചട്ടം യുഎഇയിൽ പാലിക്കുന്നുണ്ട്.