വിശുദ്ധ റമദാനോട് അനുബന്ധിച്ച് യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലായി 2800ഓളം തടവുകാർക്ക് മോചനം നൽകാൻ ഉത്തരവ്. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 1025 തടവുകാരെ മോചിപ്പിക്കാൻ നിർദേശം നൽകിയതിന് പിന്നാലെ മറ്റ് എമിറേറ്റുകളിലും മോചന ഉത്തരവിറങ്ങി.
ദുബായിൽ 971 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. ദുബായിലെ ജയിലുകളിൽ കഴിയുന്ന വിവിധ രാജ്യക്കാരായ തടവുകാർക്കാണ് മോചനം ലഭിക്കുക. ഷാർജയിൽ 399 തടവുകാരെ മോചിപ്പിക്കാൻ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു.
റാസൽഖൈമയിൽ 338 തടവുകാർക്കാണ് മോചനം. ഇത് സംബന്ധിച്ച് സുപ്രീം കൗൺസിൽ അംഗവും റാക് ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖ്ർ അൽ ഖാസിമി ഉത്തരവിട്ടു. ഫുജൈറയിൽ 151 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി നിർദേശം നൽകി. തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തോടൊപ്പം ചേരാനും തെറ്റുകളിൽ നിന്ന് തിരിച്ചുവരാനുമുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മോചനം നൽകുന്നത്. എല്ലാ റമദാനിലും യു.എ.ഇ ഭരണാധികാരികൾ ഇത്തരത്തിൽ തടവുകാരെ മോചിപ്പിക്കാറുണ്ട്.