ദുബായ്: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ കൂട്ടത്തിൽ യുഎഇ പാസ്പോർട്ടും. ചൊവ്വാഴ്ച പുറത്തു വന്ന ഹെൻലി പാസ്പോർട്ട് സൂചികയിലാണ് യുഎഇ പാസ്പോർട്ട് പവർ കാണിച്ചത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ് യുഎഇ. കഴിഞ്ഞ പട്ടികയിൽ യുഎഇ പാസ്പോർട്ട് പതിനഞ്ചാം സ്ഥാനത്തായിരുന്നു. .
യുഎഇ പാസ്പോർട്ട് ഉള്ളവർക്ക് 179 രാജ്യങ്ങളിൽ വിസ ഇല്ലാതെ പ്രവേശിക്കാൻ സാധിക്കും. 2013- ആഗോളരാജ്യങ്ങളുടെ പട്ടികയിൽ 56-ാം സ്ഥാനത്തായിരുന്നു യുഎഇ. അവിടെ നിന്നാണ് പത്ത് വർഷം കൊണ്ട് പന്ത്രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. മറ്റു ജിസിസി രാജ്യങ്ങളെ പരിശോധിച്ചാൽ ഖത്തർ 52-ാം സ്ഥാനത്തും കുവൈത്ത് 54-ാം സ്ഥാനത്തും ബഹ്റൈൻ 59-ാം സ്ഥാനത്തും ഒമാൻ 60-ാം സ്ഥാനത്തും സൌദി അറേബ്യ 61-ാം സ്ഥാനത്തുമാണ്.
യുഎഇയെ കൂടാതെ കൊളംബിയയാണ് ശക്തമായ പാസ്പോർട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ വലിയ മുന്നേറ്റം നടത്തിയത്. അന്താരാഷ്ട്ര വ്യോമയാന ഏജൻസിയായ അയാട്ടയുടെ (ഇൻ്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ) കണക്കുകൾ പ്രകാരമാണ് ഹെൻലി ആൻഡ് പാർട്നേഴ്സ് പാസ്പോർട്ട് ഇൻഡക്സ് റിപ്പോർട്ട് പുറത്തു വിട്ടത്.
പാസ്പോർട്ട് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം സിംഗപ്പൂർ പാസ്പോർട്ടാണ് ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട്. അഞ്ച് വർഷമായി പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജപ്പാനെ പിന്തള്ളിയാണ് സിംഗപ്പൂരിൻ്റെ മുന്നേറ്റം. ലോകത്തെ 192 രാജ്യങ്ങളിലും സിംഗപ്പൂർ പൗരൻമാർക്ക് വിസയില്ലാതെ പ്രവേശിക്കാനാവും. ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നീ മൂന്ന് യൂറോപ്യൻ രാജ്യങ്ങളാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ലോകത്തെ 190 രാജ്യങ്ങളിൽ ഈ മൂന്ന് രാജ്യങ്ങളിലും നിന്നും നേരിട്ട് പ്രവേശിക്കാം.
ഓസ്ട്രിയ, ഫിൻലാൻഡ്, ഫ്രാൻസ്, ലക്സംബർഗ്, ദക്ഷിണ കൊറിയ, സ്വീഡൻ,ജപ്പാൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. മുൻകൂർ വിസയില്ലാതെ 189 രാജ്യങ്ങളിൽ ഈ രാജ്യങ്ങളിലെ പാസ്പോർട്ടുമായി പ്രവേശിക്കാം. കഴിഞ്ഞ വർഷത്തെ പട്ടികയിൽ 87-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇക്കുറി എട്ട് സ്ഥാനം മെച്ചപ്പെടുത്തി 80-ാം റാങ്കിലേക്ക് എത്തി. ലോകത്തെ 57 രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് പാസ്പോർട്ടില്ലാതെ പ്രവേശനം സാധ്യമാണ്.