യുഎഇ ഗോൾഡൻ വീസ ലഭ്യമാകാനുളള എൻട്രി പെർമിറ്റിനായി ഫീസ് നിരക്കുകൾ വിശദമാക്കി അധികൃതർ. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി)യാണ് വിവരങ്ങൾ പുറത്തുവിട്ടത്.
ഗോൾഡൻ വിസ നടപടികൾ പൂർത്തിയാക്കാൻ ആറ് മാസത്തെ എൻട്രി പെർമിറ്റ് ലഭിക്കുന്നതിന് 1,250 ദിർഹമാണ് ഫീസ്. എൻട്രി പെർമിറ്റിന് 1000 ദിർഹവും അപേക്ഷാ ഫീസായി 100 ദിർഹവും സ്മാർട് സർവീസ് ഫീസ് 100 ദിർഹവുമാണ് നിശ്ചയിച്ചിട്ടുളളത്. ഇലക്ട്രോണിക് സേവനത്തിന് 28 ദിർഹവും ഐസിപി ഫീസായി 22 ദിർഹവും ഈടാക്കും.
ബിസിനസ് സംരഭകരേയും നിക്ഷേപകരേയും വിദഗ്ദരേയും രാജ്യത്ത് എത്തിക്കുന്നതിനും പ്രതിഭകളെ ആദരിക്കുന്നതിന് വേണ്ടിയും യുഎഇ നടപ്പാക്കിയ വിസ പദ്ധതികളൊന്നാണ് ഗോൾഡൻ വിസ സ്കീം. നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, മികച്ച വിദ്യാർഥികൾ, ഡോക്ടർമാർ, ബിരുദധാരികൾ, ജീവകാരുണ്യ പ്രവർത്തകർ, പുരോഹിതർ, മുതിർന്ന പണ്ഡിതർ, വ്യവസായ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങി നിരവധി ആളുകൾക്ക് ഇതിനകം ഗോൾഡൻ വീസ നൽകിയിട്ടുണ്ട്.
ഫീസിന് പുറമെ ആവശ്യമായ രേഖകളും ഗോൾഡൻ വിസയ്ക്കായി ഹാജരാക്കണം. പാസ്പോർട്ട്, കളർ ഫോട്ടോ, യോഗ്യതാ തെളിവ് എന്നിവണ് ഇതിൽ പ്രധാനം. എൻട്രി പെർമിറ്റ് അപേക്ഷ തിരികെ ലഭിച്ചാൽ മുപ്പത് ദിവസത്തിനകം പ്രശ്നം പരിഹരിച്ച് തിരിച്ചയയ്ക്കണമെന്നാണ് നിർദ്ദേശം. എന്നാൽ മൂന്ന് തവണ തിരികെ അയക്കേണ്ടി വന്നാൽ അപേക്ഷ അസാധുവാകുമെന്നും ഐസിപി അറിയിച്ചു.