തുർക്കിയിൽ രണ്ടാമത്തെ ഫീൽഡ് ഹോസ്പിറ്റൽ തുറന്ന് പ്രവർത്തനമാരംഭിച്ച് യുഎഇ. റെയ്ഹാൻലി ഡിസ്ട്രിക്ടിലെ ഹാത്തയിലെ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങി.
200 കിടക്കകളുള്ള ആശുപത്രിയിൽ 20 തീവ്രപരിചരണ ബെഡുകൾ, അത്യാധുനിക സൗകര്യങ്ങളുള്ള 2 ശസ്ത്രക്രിയാ മുറികൾ, 2 തീവ്ര പരിചരണ വിഭാഗം, ലബോറട്ടറി, ഫാർമസി എന്നിവ ഉൾപ്പെടും. 5 ദിവസത്തിനകമാണ് 2 ആശുപത്രികളും സജ്ജമാക്കിയതെന്ന് പ്രതിരോധ മന്ത്രാലയത്തിലെ മെഡിക്കൽ സർവീസസ് കോർപ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ഡോ. സർഹൻ അൽ നെയാദി വ്യക്തമാക്കി.
ഉദ്ഘാടന ചടങ്ങിൽ തുർക്കിയിലെ യുഎഇ സ്ഥാനപതി സഈദ് താനി ഹാരിബ് അൽദാഹിരി പങ്കെടുത്തു. നേരത്തെ തുർക്കിയിലെ ഗാസിയാൻടെപിൽ 50 കിടക്കകളുള്ള ആശുപത്രി തുറന്നിരുന്നു.
തുർക്കിയിലേക്കും സിറിയയിലേക്കും 113 വിമാനങ്ങളിലായി യുഎഇ ഇതുവരെ 3200 ടൺ അവശ്യവസ്തുക്കൾ എത്തിക്കുകയും ചെയ്തു. രണ്ടിടങ്ങളിലുമുള്ള യുഎഇയുടെ രക്ഷാദൗത്യസേന നിരവധി പേരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നിരുന്നു.