രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പാർലമെന്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷ പ്രതിഷേധം. കറുത്ത വസ്ത്രവും മാസ്കും ധരിച്ചാണ് പ്രതിപക്ഷ എംപിമാര്‍ പാർലമെന്റിലെത്തിയത്. ബഹളം മൂലം സഭാനടപടികള്‍ തടസ്സപ്പെട്ടു. ഒരു മിനുട്ട് മാത്രമാണ് ഇരുസഭകളും ചേര്‍ന്നത്.
രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റിന്റെ ഉത്തരവ് പ്രതിപക്ഷം കീറിയെറിഞ്ഞു. സ്പീക്കറുടെ ഡയസിന് മുന്നിലേക്കാണ് ഉത്തരവ് വലിച്ചെറിഞ്ഞത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ മനീഷ് തിവാരി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഹൈബി ഈഡന് എംപിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ അദ്ധ്യക്ഷതയിൽ ഇന്ന് പ്രതിപക്ഷ നേതാക്കളുടെ യോഗം ചേർന്നു. ഡിഎംകെ സമാജ് വാദി പാര്‍ട്ടി, ജനതാദള്‍ യുണൈറ്റഡ്, ആര്‍എസ്പി, ആം ആദ്മി സിപിഐഎം, സിപിഐ, ആര്‍ജെഡി, എന്‍സിപി, ഐയുഎംഎല്‍, ശിവസേന എന്നീ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസും യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.